ഉണക്കമത്സ്യത്തിന് ജിഎസ്ടി ; വ്യാപാരികൾ അനിശ്ചിതകാലസമരത്തില്‍

By Web DeskFirst Published Nov 10, 2017, 7:36 AM IST
Highlights

ഉണക്കമത്സ്യത്തെ ജി എസ് ടിയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ സംസ്ഥാനവ്യാപകമായി അനിശ്ചിതകാലസമരം തുടങ്ങി. പച്ചക്കറിയെയും പച്ചമത്സ്യത്തെയും ജി എസ് ടിയിൽ നിന്നും ഒഴിവാക്കിയ സർക്കാർ ഉണക്കമത്സ്യത്തെ ഒഴിവാക്കാത്തത് പ്രതിസന്ധിയുണ്ടാക്കുന്നുവെന്നാണ് പരാതി. ആദ്യമായാണ് ഉണക്കമത്സ്യത്തിന് നികുതി ഏര്‍പ്പെടുത്തുന്നതെന്ന് വ്യാപാരികൾ പറയുന്നു

ചരക്ക് സേവനനികുതി നടപ്പിലാക്കുമ്പോൾ ഉണക്കമത്സ്യത്തെ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ടായിരുന്നു. പച്ചമീനിന് ഇല്ലാത്ത ജിഎസ്ടി എന്തിനാണ് ഉണക്കമീനിനെന്നാണ് കച്ചവടക്കാര്‍ ചോദിക്കുന്നതി. വിദ്യാഭ്യാസമില്ലാത്ത സമൂഹത്തിന്റ താഴേക്കിടയിലുള്ളവരാണ് ഉണക്ക മല്‍സ്യകച്ചവടക്കാരിൽ ഭൂരിപക്ഷവും, അവർക്ക് നികുതി ബില്ലുകൾ സൂക്ഷിക്കുന്നതിനോ കമ്പ്യൂട്ടർ പരിജ്ഞാനമോ ഇല്ലെന്ന് കച്ചവടക്കാർ പറയുന്നു. മാത്രമല്ല ലേലത്തിലൂടെ ഉണക്കമീനുകളുടെ വില നിശ്ചയിക്കുന്നതിനാൽ ഏകീകൃതവിലയുമില്ല.

വേഗം കേടായിപ്പോകുമെന്നതിനാലാണ് പച്ചക്കറിയെയും പച്ചമത്സ്യത്തെയും ജിഎസ്ടിയിൽ നിന്നും ഒഴിവാക്കിയത്. ഉണക്കമത്സ്യം ഈ ഗണത്തിൽപ്പെടില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. എന്നാൽ ഉണക്കമത്സ്യവും വേഗം കേടാവുന്നതാണെന്ന് കച്ചവടക്കാർ വിശദീകരിക്കുന്നു. യന്ത്രസഹായമില്ലാതെ പരമ്പരാഗതരീതിയിൽ ഉണക്കിയെടുക്കുന്ന മത്സ്യത്തിന് ഇതുവരെയും നികുതി ഈടാക്കിയിരുന്നില്ല. അതിനാൽ വിൽപ്പനനികുതി ഉദ്യോഗസ്ഥരുടെ പരിശോധനകൾ അവസാനിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

click me!