
വയനാട്: ദുരിതബാധിത സ്ഥലങ്ങൾ സന്ദർശിക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെടുന്ന വീഡിയോ വ്യാജമാണെന്ന് എം.ഐ ഷാനവാസ് എം.പി. ജൂൺ 15 ന് ചുരം ഇടിഞ്ഞ് ഗതാഗതം നിലച്ച സമയത്ത് അവലോകന യോഗത്തെക്കുറിച്ചാണ് വീഡിയോയിൽ പരാമർശിക്കുന്നത്. എന്നാൽ അത് ഇപ്പോഴത്തെ വീഡിയോയെന്ന നിലയിൽ പ്രചരപ്പിക്കുകയാണെന്ന് എംപി വ്യക്തമാക്കി.
യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെടുന്ന വീഡിയോ സാമൂഹ്യമാധ്യങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ദുരിതബാധിത സ്ഥലങ്ങൾ സന്ദർശിക്കാൻ ക്ഷണിക്കണമെന്ന് എംപി ആവശ്യപ്പെട്ടു എന്ന തലക്കെട്ടോടെയാണ് ഇടത് അനുകൂലികളടക്കമുള്ളവര്‍ വീഡിയോ പ്രചരിപ്പിച്ചത്. തനിക്കെതിരെ വാസ്തവവിരുദ്ധമായ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ ഡിജിപിക്ക് പരാതി നൽകുമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ എം.ഐ ഷാനവാസ് എം.പി അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം
പ്രിയപ്പെട്ട സുഹൃത്തുക്കളെ,
എന്റെ വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ വ്യാപകമായി തെറ്റ് ധരിപ്പിക്കുന്ന രൂപത്തിൽ പ്രചരിപ്പിക്കുന്നുണ്ട് ,കഴിഞ്ഞ ജൂൺ 15 ന് ചുരം ഇടിഞ്ഞ് ഗതാഗതം നിലച്ച സമയത്ത് അവലോകന യോഗം ഇടത് പക്ഷ സർക്കാർ സംഘടിപ്പിച്ചു ,പ്രസ്ഥുത യോഗത്തിൽ UDF ജന പ്രധിനിധികളായ സ്ഥലം MP, ബ്ലോക്ക് പ്രസിണ്ടന്റ് പഞ്ചായത്ത് പ്രസിണ്ടന്റ് എന്നിവരെ ഒഴിവാക്കി കൊണ്ടാണ് ആ യോഗം വിളിച്ചത്. യോഗം പുതുപ്പാടിയിൽ ആയത് കൊണ്ട് പഞ്ചായത്ത് പ്രസിണ്ടൻറ് ഉൾപ്പെടെ ഉള്ള ജനപ്രധിനിധികൾ ക്ഷണിക്കാതെ തന്നെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു . രാവിലെ നടന്ന അവലോകന യോഗത്തിന് ശേഷം ഞാൻ സ്ഥലം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
വയനാട്ടിലെ ദുരന്ത സ്ഥലം സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനല്ല വീഡിയോയിൽ പ്രചരിക്കുന്ന മറുപടി പറഞ്ഞത് .അവിടെ നടന്ന അവലോകന യോഗത്തിൽ എം പി എന്ന നിലയ്ക്ക് എന്നെ ക്ഷണിക്കാതെ വളരെ മോശം രീതിയിൽ രാഷ്ട്രീയം കളിക്കുന്നതിനെയാണ് കുറ്റപെടുത്തിയത്.സമയമോ തീയ്യതിയോ അറിയാത്ത സ്ഥിതിക്ക് ക്ഷണിക്കാതെ എങ്ങനെ പങ്കെടുക്കും എന്നാണ് പറഞ്ഞത് . യോഗം ഉണ്ട് എന്ന് മുൻകൂട്ടി അറിയാൻ വഴികളില്ലല്ലോ .അതിനെ ഈ രീതിയിൽ വളച്ചൊടിച്ച് ,വാസ്തവ വിരുദ്ദമായ വാർത്ത പ്രചരിപ്പിക്കന്നവർക്കെതിരെ ഇന്ന് ഡിജിപി ക്ക് പരാതി നൽകും .