തൃശൂര്‍: ജനപ്രതിനിധികളെപ്പോലെ 5 വര്‍ഷത്തിലൊരിക്കല്‍ ഉദ്യോഗസ്ഥരും ജനവിധിക്കു തയ്യാറാണോ എന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍. കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സിലറെയും ഉദ്യോഗസ്ഥരെയും മുന്നിലിരുത്തിയാണ് മന്ത്രി ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ചത്. കാര്‍ഷിക സര്‍വ്വകലാശാലയെ വെള്ളാനയാക്കരുതെന്നു പറഞ്ഞ മന്ത്രി സര്‍വ്വകലാശാലാ സ്ഥാപനവത്കരിക്കപ്പെട്ടെന്നും പറഞ്ഞു. സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാത്ത ഉദ്യോഗസ്ഥര്‍ ജനവിധിയ്ക്ക് തയാറാകുമോ എന്നും ചോദിച്ചു.
കാര്‍ഷിക സര്‍വ്വകലാശാല പുറത്തിറത്തിറക്കിയ വിള പരിപാലന സംഹിതയെന്ന പുസ്തകത്തിന്‍റെ പ്രകാശനച്ചടങ്ങിനിടെയാണ് മന്ത്രി ഉദ്യോഗസ്ഥരെ വിമര്‍ശിച്ചത്. താഴേക്കു കൂപ്പുകുത്തുന്ന കാര്‍ഷിക വളര്‍ച്ചാ നിരക്ക് ചൂണ്ടിക്കാട്ടിയായിരുന്നു തുടക്കം.
ഗവേഷണ സ്ഥാപനങ്ങള്‍ സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുക്കാതെ വെള്ളാനകളായി മാറി. ഇനി അതനുവദിക്കാനാവില്ല. ജനപ്രതിനിധികളെ വിലയിരുത്താൻ ജനങ്ങൾക്ക് 5 കൊല്ലത്തിലൊരിക്കൽ അവസരമുണ്ട്. വിസി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ ജനവിധിയ്ക്ക് വിധേയരാകാന്‍ സന്നദ്ധരാണോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. സര്‍വ്വകലാശാലയില്‍ ഇനി രാഷ്ട്രീയ നിയമനമുണ്ടാവില്ല. അര്‍ഹതയ്ക്കാണ് അംഗീകാരം. പണിയെടുക്കാത്തവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി