
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശ യാത്ര നാളെ തുടങ്ങാനിരിക്കെ മന്ത്രിസഭ ഇന്ന് യോഗം ചേരും. രാവിലെ 9 മണിക്ക് സെക്രട്ടേറിയേറ്റിലാണ് യോഗം.മുഖ്യമന്ത്രിയും 17 മന്ത്രിമാരും വിദേശയാത്ര നടത്താൻ കേന്ദ്രത്തോട് അനുമതി തേടിയിരുന്നു. ഇതിൽ മുഖ്യമന്ത്രിക്ക് മാത്രമാണ് ഉപാധികളോടെ യാത്രാ അനുമതി കിട്ടിയത്.
പ്രളയക്കെടുതി മറികടക്കാനുളള ധനസമാഹരണത്തിനായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ സന്ദര്‍ശനത്തിന് അനുമതി തേടി ഈ മാസം ആദ്യമാണ് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. എന്നാല്‍ കര്‍ശന ഉപാധികളോടെ മുഖ്യമന്ത്രിക്ക് മാത്രമാണ് യാത്രാനുമതി ലഭിച്ചത്. വിദേശ ഫണ്ട് സ്വീകരിക്കരുത്, ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തരുത്, ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാത്രമെ നടത്താവൂ തുടങ്ങിയ ഉപാധികളോടെയാണ് മുഖ്യമന്ത്രിക്കുളള അനുമതി. ദുബായ്, അബുദാബി, ഷാര്‍ജ്ജ എന്നിവടങ്ങളിലാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.
അതേസമയം, പ്രളയം തകർത്ത കേരളത്തിന്‍റെ പുനർ നിർമ്മാണത്തിനായി സർക്കാർ ആവിഷ്ക്കരിച്ച ക്രൗഡ് ഫണ്ടിംഗിന് ഇന്ന് തുടക്കമാകും. പുനർനിർമ്മാണത്തിനും, പുനരധിവാസത്തിനുമായി സംഭാവന നൽകാനുള്ള, സംസ്ഥാന സർക്കാരിന്‍റെ ക്രൗഡ് ഫണ്ടിംഗ് വെബ് സൈറ്റ് ഉദ്ഘാടനം ചെയ്യും. വിവിധ സർക്കാർ വകുപ്പുകളും, ഏജൻസികളും നടപ്പാക്കുന്ന പദ്ധതികളുടെ വിവരങ്ങള്‍ സൈറ്റിലുണ്ടാകും. ഇവയിൽ താൽപര്യമുള്ള പദ്ധതികളുടെ നിർമ്മാണത്തിനായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഭാവന നൽകാൻ കഴിയും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam