
ബംഗളുരു: സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന കര്‍ണ്ണാടകയില്‍ കനത്ത സുരക്ഷ. പത്ത് മണിയോടെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയും മുതിര്‍ന്ന നേതാവ് കെ.ജെ ജോര്‍ജ്ജും വിധാന്‍ സൗധയിലെത്തി. പിന്നാലെ എംഎല്‍എമാരും എത്തിക്കൊണ്ടിരിക്കുകയാണ്. സഭയില്‍ തങ്ങള്‍ വിശ്വാസം തെളിയിക്കുമെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി രാവിലെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അണിയറയില്‍ ചാക്കിട്ട് പിടുത്തവും കൂറുമാറ്റവം അരങ്ങുതകര്‍ക്കുന്ന കര്‍ണ്ണാടകയില്‍ വൈകുന്നേരം നാല് മണിക്കാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായി മുഴുവന്‍ എംഎല്‍മാരും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കേണ്ടതുണ്ട്. രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആംരഭിക്കും. പ്രോടേം സ്‌പീക്കറെ ഉപയോഗിച്ച് ബിജെപി വിശ്വാസ വോട്ടെടുപ്പ് അട്ടിമറിക്കുമെന്നാണ് ജെഡിഎസ്-കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. എംഎല്‍എമാരെ അയോഗ്യരാക്കാനും കൂറുമാറിയതായി പ്രഖ്യാപിക്കാനുമുള്ള അവകാശം സ്‌പീക്കര്‍ക്ക് ഉള്ളതിനാല്‍ പ്രോടേം സ്‌പീക്കറിലാണ് ഇപ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍. രാവിലെ 10.30ന് ഇത് സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കുന്നുമുണ്ട്.
കനത്ത സുരക്ഷയിലാണ് ഇപ്പോള്‍ ബംഗളുരു. അര്‍ദ്ധ സൈനിക വിഭാഗങ്ങളെ ഉള്‍പ്പെടെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. വിധാന്‍ സൗധയ്‌ക്ക് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വോട്ടെടുപ്പിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ബംഗളുരു ഡി.ജി.പിയോട് കോടതി ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam