പ്രധാനമന്ത്രിയുടെ ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് തുടങ്ങും

By Web DeskFirst Published Nov 26, 2017, 6:54 AM IST
Highlights

ദില്ലി: ചായ് കെ സാത്ത് മൻ കി ബാത്ത് എന്ന പരിപാടിയിലൂടെ പ്രധാനമന്ത്രിയുടെ ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കം . 182 നിയമസഭാ മണ്ഡലങ്ങളിലും ഇരുന്ന് ചായകുടിച്ച് ദേശീയനേതാക്കളും പ്രവർത്തകരും മൻ കി ബാത്ത് കേൾക്കും. മോദി ചായക്കാരനാണെന്ന യൂത്ത് കോൺഗ്രസിന്റെ പരിഹാസത്തെ തിരഞ്ഞെടുപ്പിൽ  ആയുധമാക്കുകയാണ് ബിജെപി.

ദില്ലിയിരുന്ന് മൻകീ ബാത്ത് നടത്തിക്കൊണ്ടാണ് മോദി തുടങ്ങുന്നത്. പ്രധാനമന്ത്രിയുടെ മനസിലുള്ളത് കേൾക്കാൻ ഗുജറാത്തിലെ അരലക്ഷത്തോളം ബൂത്ത് കമ്മറ്റികളിലെ പ്രവർത്തകരൊത്തുകൂടും. അഹമ്മദാബാദിനു സമീപമുള്ള ധരിയാപുർ മണ്ഡലത്തിലെ വോട്ടർമാർക്കൊപ്പമാകും അമിത് ഷാ ചായ കുടിച്ച് മൻ കി ബാത്ത്കേൾക്കുക. അരുൺ ജയ്റ്റ്‍ലി, പിയുഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, ഉമാ ഭാരതി, സ്മൃതി ഇറാനി തുടങ്ങിയ കേന്ദ്രമന്ത്രിപ്പടയും മുഖ്യമന്ത്രിയടക്കമുള്ള സംസ്ഥാന നേതാക്കളും പ്രവർത്തകർക്കൊപ്പമിരുന്ന് മോദിയെ കേൾക്കും.  

നാളെ മോദിയുടെ കൂറ്റൻ റാലി കച്ചിലെ ബുജ്ജിൽ നടക്കും. ഗുജറാത്തിൽ ജാതിനേതാക്കൾ ബിജെപിക്ക് എതിരാണ്. ഭരണവിരുദ്ധ വികാരം വലിയതോതിലുണ്ട്. ഇവയൊക്കെ മറികടക്കാൻ മോദിയുടെ പ്രചാരണത്തിന് കഴിയുമെന്ന് ബിജെപി വിശ്വസിക്കുന്നു. മോദി കഴിഞ്ഞതവണ ഗുജറാത്ത് മുഖ്യമന്ത്രിയായത് 121 സീറ്റ് നേടിയാണ്. പ്രധാനമന്ത്രി ആയതോടെ 150 സീറ്റ്വവരെ ബിജെപിക്ക് നേടാനാകുമെന്നാണ് അമിത് ഷാ അവകാശപ്പെട്ടത്. ഗുജറാത്തിന്റെ അഭിമാനം മോദി എന്നതാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ടാഗ് ലൈൻ.

 

click me!