
ഹജ്ജ് ഉംറ തീര്‍ഥാടകരുടെ സുരക്ഷിതത്വത്തിനായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഹജ്ജ് ഉംറ മന്ത്രാലയം പുറപ്പെടുവിച്ചു. സേവനങ്ങളില്‍ വീഴ്ച വരുത്തുന്ന സര്‍വീസ് ഏജന്‍സികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്ക് സുഗമവും സുരക്ഷിതവുമായി കര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള അവസരം ഒരുക്കുക അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയവയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. തീര്‍ഥാടകരുടെ വിമാന ബുക്കിംഗ്, ലഗ്ഗേജ് ഡെലിവറി, സുഗമമായ കര്‍മങ്ങള്‍, പുണ്യസ്ഥലങ്ങള്‍ക്കിടയിലെ യാത്ര തുടങ്ങിയവ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കേണ്ടത് സര്‍വീസ് ഏജന്‍സികളാണ്. സേവനങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. സര്‍വീസ് സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുക, പിഴ ചുമത്തുക തുടങ്ങിയവയായിര്‍ക്കും ശിക്ഷ. സര്‍വീസ് കമ്പനികള്‍ ഓരോ ഹജ്ജ് തീര്‍ഥാടകന്റെ പേരിലും നിശ്ചിത സംഖ്യ ബാങ്ക് ഗ്യാരണ്ടി നല്‍കണം. സേവനങ്ങളില്‍ വീഴ്ച സംഭവിച്ചാല്‍ പിഴ സംഖ്യ ഈ തുകയില്‍ നിന്ന് ഈടാക്കും. തീര്‍ഥാടകരുടെ നീക്കങ്ങളും സൌകര്യങ്ങളും നിരീക്ഷിക്കാനും നിയന്ത്രിക്കാനും പ്രത്യേക സമിതിയും അവരുടെ പരാതികളും നിര്‍ദേശങ്ങളും അറിയാനായി പ്രത്യേക കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. തീര്‍ഥാടകരുടെ താമസം, ഭക്ഷണം, യാത്ര തുടങ്ങിയ കാര്യങ്ങളെല്ലാം ഈ സമിതി നിരീക്ഷിക്കും. സേവന സംബന്ധമായ തീര്‍ഥാടകരുടെ പരാതികള്‍ അന്വേഷണത്തിനായി പ്രത്യേക സമിതിക്ക് കൈമാറും. ഈ സമിതി നിര്‍ദേശിക്കുന്ന നടപടികള്‍ മന്ത്രാലയം നടപ്പിലാക്കും. തീര്‍ഥാടകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍വീസ് ഏജന്‍സി തയ്യാറാകുന്നില്ലെങ്കില്‍ തീര്‍ഥാടകന് വേണ്ടി മന്ത്രാലയം പ്രതിനിധി തന്നെ കോടതിയില്‍ ഹാജരാകും. ഓരോ വര്‍ഷവും സര്‍വീസ് ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ മന്ത്രാലയം വിലയിരുത്തും. കരാര്‍ പ്രകാരമുള്ള എല്ലാ സേവനങ്ങളും തീര്‍ഥാടകര്‍ക്ക് നല്‍കണമെന്ന് ഹജ്ജ് ഉമ്ര മന്ത്രാലയം സര്‍വീസ് ഏജന്‍സികളോട് നിര്‍ദേശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam