
ദില്ലി: രാജസ്ഥാനിലെയും ഉത്തര്‍പ്രദേശിലെയും കൊടുങ്കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 90 ആയി. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ മാത്രം 43പേരാണ് മരിച്ചത്. 64 പേരാണ് സംസ്ഥാനത്ത് ആകെ മരിച്ചത്. രാജസ്ഥാനില്‍ ഇത് 31 ആണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. കഴിഞ്ഞ ദിവസം രാത്രി ആഞ്ഞടിച്ച പൊടിക്കാറ്റിലും മഴയിലും കെട്ടിടങ്ങള്‍ തകര്‍ന്നും മരങ്ങള്‍ വീണും വന്‍ നാശനഷ്ടമാണ് ഉണ്ടായത്. വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നവരാണ് കെട്ടിടം തകര്‍ന്ന് മരിച്ചവരില്‍ അധികവും.
രാജസ്ഥാന്‍റെ കിഴക്ക് ഭാഗങ്ങളായ ആല്‍വാര്‍, ധോല്‍പൂര്‍, ഭരത്പൂര്‍ ജില്ലകളെയാണ് കാറ്റ് കൂടുതലായി ബാധിച്ചത്. പൊടിക്കാറ്റും മിന്നലും ശക്തി പ്രാപിച്ചതോടെ പ്രദേശത്തെ കെട്ടിടങ്ങള്‍ നിലംപതിക്കുകയും മരങ്ങള്‍ കടപുഴകി വീണുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. ധോല്‍പൂരില്‍ മിന്നലിനെ തുടര്‍ന്ന് 40 ഓളം മണ്‍വീടുകള്‍ കത്തി നശിച്ചു. ഭരത്പൂര്‍ ജില്ലയില്‍ 12 പേരാണ് മരിച്ചത്. ജില്ലകളില്‍ ആവശ്യമായ സഹായം എത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ഉത്തരവിട്ടു. ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നവര്‍ക്ക് അടിയന്തിര സഹായമായി 4500 രൂപയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 400000 രൂപ വീതവും നല്‍കുമെന്ന് ദുരന്ത നിവാരണസേന സെക്രട്ടറി ഹേമന്ത് ഗെര പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam