
കോഴിക്കോട്: കേരളത്തെ തകര്‍ത്ത മഹാപ്രളയം കഴിഞ്ഞ് നൂറ് ദിവസമാകുമ്പോള്‍ കോഴിക്കോട് ജില്ലയിൽ ഏറ്റവുമധികം ഉരുൾപൊട്ടിയ സ്ഥലങ്ങളെ ഒഴിവാക്കി ജില്ലാഭരണകൂടത്തിന്‍റെ റിപ്പോർട്ട്. ജില്ലാ ഭരണകൂടം റവന്യൂ വകുപ്പിന് നൽകിയ റിപ്പോർട്ടിൽ നിന്നാണ് 25 ഓളം ഉരുൾപൊട്ടലുണ്ടായ കുമാരനെല്ലൂർ വില്ലേജിനെ ഒഴിവാക്കിയത്.
പ്രദേശത്ത് അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾ സംരക്ഷിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കുമാരനെല്ലൂർ വില്ലേജിൽ തോട്ടക്കാട്,സണ്ണിപ്പടി,പാറത്തോട് തുടങ്ങിയ സ്ഥലങ്ങളിലായി 25 ഓളം ഉരുൾപൊട്ടലുകളാണ് ഉണ്ടായത്. ലക്ഷകണക്കിന് രൂപയുടെ കൃഷിനാശവും ഉണ്ടായി.
എന്നാൽ, ജില്ലയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളെ കുറിച്ച് മുൻ കളക്ടർ യു.വി ജോസ് റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടില്‍ കുമാരനെല്ലൂര്‍ ഉള്‍പ്പെട്ടില്ല. കോഴിക്കോട് താലൂക്കിൽ കൊടിയത്തൂർ വില്ലേജിൽ മാത്രമാണ് ഉരുൾപൊട്ടലുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു.
കുമാരനെല്ലൂർ വില്ലേജിലെ ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിൽ റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ നേരത്തെ പരിശോധന നടത്തിയിരുന്നു. എന്നാൽ, റിപ്പോർട്ടിൽ കുമാരനെല്ലൂർ വില്ലേജില്ല. എഴ് ക്വാറികളാണ് ഈ പ്രദേശത്ത് പ്രവർത്തിക്കുന്നത്. ക്വാറികളെ സംരക്ഷിക്കാൻ ഉരുൾപൊട്ടൽ മറച്ച്‍വച്ചുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
അതേസമയം, ജില്ലാഭരണകൂടത്തിന്‍റെ റിപ്പോർട്ടിനെ തള്ളുന്നതാണ് വനംവകുപ്പ് തയ്യാറാക്കിയ പട്ടിക. ക്വാറിയോട് ചേർന്ന് വനംവകുപ്പിന് ഭൂമിയുണ്ട്. ഈ പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായെന്ന് വനംവകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ഈ റിപ്പോർട്ട് തയ്യാറാക്കിയ ഡിഎഫ്ഒയെ സ്ഥലംമാറ്റാൻ ക്വാറിമാഫിയ നീക്കംനടത്തുന്നുവെന്നും നാട്ടുകാർക്ക് ആക്ഷേപമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam