ഫേസ്ബുക്കിലൂടെ അമ്മയും മകളും പ്രണയിച്ചത് ഒരാളെ; കാമുകനെ സ്വന്തമാക്കാന്‍ അമ്മ മകളെ കൊന്നു

By Web DeskFirst Published Jun 2, 2016, 4:46 PM IST
Highlights

അബൊഹറിലെ പഞ്ച്പീര്‍ സ്വദേശിയായ മഞ്ചു മേയ് 24നാണ് വീടിനടുത്ത പൊലീസ് സ്റ്റേഷനില്‍ വിളിച്ച് മകള്‍ ആത്മഹത്യ ചെയ്തെന്ന വിവരമറിയിച്ചത്. പൊലീസ് വീട്ടിലെത്തിയപ്പോള്‍ 17കാരിയ ദിക്ഷയുടെ മൃതദേഹം കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. അച്ഛന്റെ മരണശേഷം ബന്ധുക്കള്‍ അദ്ദേഹത്തിന്റെ സ്വത്ത് വിഹിതം നല്‍കാത്തതില്‍ മനംനൊന്ത് മകള്‍ ആത്മഹത്യ ചെയ്തെന്ന് മഞ്ചു പൊലീസിന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളില്‍ ചിലരെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു.

ദിക്ഷയുടെ മൃതദേഹം പരിശോധിച്ച പൊലീസ് കൈയ്യില്‍ മൂര്‍ച്ചയുള്ള വസ്തുകൊണ്ട് വിജയ് എന്ന് എഴുതിയിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. 2015 ഒക്ടോബറിലാണ് സോനു എന്നു വിളിക്കുന്ന വിജയ് കുമാര്‍ മഞ്ചുവുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രണയത്തിലായി. ഡിസംബറില്‍ ഇന്ത്യയിലെത്തിയ വിജയ് മഞ്ചുവിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. ഇതിനിടെ മഞ്ചുവിന്റ മകള്‍ ദിക്ഷയുമായും ഇയാള്‍ ബന്ധമുണ്ടാക്കിയെടുത്തു. അമ്മയും മകളും പരസ്പരം അറിയാതെയായിരുന്നു ഇരുബന്ധങ്ങളും വിജയ് മുന്നോട്ടുകൊണ്ടുപോയത്. ഒരു ദിവസം അമ്മയുടെ കിടപ്പുമുറിയില്‍ വിജയിയെ കണ്ട ദിക്ഷ ഇക്കാര്യം പറഞ്ഞ് അമ്മയോട് വഴക്കിട്ടു. രണ്ട് പേര്‍ക്കും വിജയിയെ വിവാഹം കഴിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു.

ദിക്ഷ കൊല്ലപ്പെട്ട മേയ് 24നും ഇക്കാര്യം പറഞ്ഞ് ഇരുവരും വഴക്കിട്ടു. തുടര്‍ന്ന് കാമുകനോടുള്ള തന്‍റെ ഇഷ്ടം പ്രകടിപ്പിക്കാന്‍ ദിക്ഷ മൂര്‍ച്ചയുള്ള വസ്തുകൊണ്ട് കൈത്തണ്ടയില്‍ കാമുകന്റെ പേരെഴുതി. ഇത് കണ്ട് ദേഷ്യം സഹിക്കാന്‍ കഴിയാതെ മഞ്ചു ദിക്ഷയെ ക്രൂരമായി മര്‍ദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. തുടര്‍ന്ന് വിജയാണ് പൊലീസിനെ തെറ്റിദ്ധരിപ്പാക്കുന്നതിനായി കഥമെനഞ്ഞതും ആത്മഹത്യാ കുറിപ്പ് തയ്യാറാക്കിയതും.

click me!