
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 136 അടിക്ക് താഴെയെത്തി. 135.45 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കനത്ത മഴയെ തുടർന്ന് ക്രമാതീതമായി ജലനിരപ്പുയർന്നതോടെ 6.6 ടി.എം.സി വെള്ളമാണ് പെരിയാറിലൂടെ ഇടുക്കിയിലെത്തിയത്.
കാലവഷം തുടങ്ങിയ ജൂൺ ആദ്യവാരം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 116 അടിയായിരുന്നു. ജൂൺ, ജൂലൈ മാസങ്ങളിൽ പെയ്ത മഴയിൽ ജലനിരപ്പ് 20 അടി ഉയര്‍ന്നു. ജൂലൈ 29 ന് ജലനിരപ്പ് 135.95 അടിയിൽ എത്തി. മഴ തുടർന്നതോടെ മേൽ നോട്ട സമിതി അണക്കെട്ടിൽ പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. മുല്ലപ്പെരിയാർ സുരക്ഷിതമാണെന്നും ജലനിരപ്പ് 142 അടിവരെ ഉയർത്തുന്നതിന് കുഴപ്പമില്ലെന്നും മേൽനോട്ട സമിതി ചെയർമാൻ പരിശോധനാ വേളയിൽ അവകാശപ്പെട്ടിരുന്നു. തുടന്ന് മഴ കുറഞ്ഞു. ജലനിരപ്പ് വീണ്ടും 130 അടിയായി കുറഞ്ഞു. ദിവസങ്ങൾക്ക് ശേഷം മഴ ശക്തി പ്രാപിച്ചതോടെ ആഗസ്റ്റ് 14 ന് ജലനിരപ്പ് 136 അടിയിലെത്തി. രാത്രി എട്ട് മണിയോടെ ഇത് 138 അടിയായി. 15 ന് പുലർച്ചെ 2.45 ന് 140 അടി പിന്നിട്ടു. ഇതോടെ സ്പിൽവേയിലെ 13 ഷട്ടറുകളും ഉയർത്തി തമിഴ്നാട് പെരിയാറിലേക്ക് വെള്ളം തുറന്നു വിട്ടു.
ആഗസ്റ്റ് 15 ന് ഉച്ചയ്ക്ക് ഒരു മണിയോടെ ജലനിരപ്പ് 142.30 അടിയിലെത്തി. അതായത് അനുവദനീയ സംഭരണ ശേഷിക്കും മുകളിൽ. അണക്കെട്ടിൽ പരിശോധന നടത്തിയ ഉപസമിതി ഈ ജലനിരപ്പ് ഔദ്യോഗികമായി രേഖപ്പെടുത്തി സർക്കാരിനെ അറിയിച്ചു. ഈ സമയം സെക്കന്‍റില്‍ 35,000 ഘനയടിയിലധികം വെള്ളമാണ് ഒഴുകി എത്തിക്കൊണ്ടിരുന്നത്. ഇതിൽ 26, 800 ഘനയടിയോളം വെള്ളമാണ് ഇടുക്കിയിലേക്ക് പെരിയാർ നദിയിലൂടെ ഒഴുക്കിയത്. പല തവണ യാതൊരു മുന്നറിയിപ്പുമില്ലാതെ ഷട്ടറുകൾ തുറക്കുകയും അടക്കുകയും ചെയ്തു. തുടർച്ചയായി 21 ദിവസം മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം ഇടുക്കിയിലേക്ക് തുറന്നു വിട്ടു. ഇപ്പോൾ സെക്കന്‍റില്‍ 500 ഘനയടിയോളം വെള്ളം മാത്രമാണ് അണക്കെട്ടിലേക്കെത്തുന്നത്.