മുല്ലപ്പെരിയാറിലെ നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി

By Web DeskFirst Published May 29, 2016, 8:02 AM IST
Highlights

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്‍റെ നിലപാടില്‍ മാറ്റവന്ന രീതിയിലുള്ള പ്രതികരണമാണ് ഇന്നലെ പിണറായി ദില്ലിയില്‍ നടത്തിയത്. പുതിയ ഡാം ഇപ്പോള്‍ വേണെമെന്ന് തോന്നുന്നില്ലെന്നും അണക്കെട്ട് ബലപ്പെട്ടുവെന്ന തമിഴ്നാടിന്‍റെ റിപ്പോര്‍ട്ട് തള്ളിക്കളയാനാവില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്.

അതേ സമയം മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടെന്ന ആവശ്യത്തിൽനിന്ന് നിലപാട് മാറ്റിയ മുഖ്യന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് സമരസമിതി. മുല്ലപ്പെരിയാറിൽ പുതിയ ഡാമെന്ന ആവശ്യം 2006 മുതലാണ് ശക്തമായത്. അന്നുമുതൽ ചപ്പാത്തിൽ സിഥരം സരമപ്പന്തലിൽ സമര സമിതി റിലേ നിരാഹാര സമരം നടത്തുന്നുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരും പുതിയ അണക്കെട്ടെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. 2011 ഇതേ ആവശ്യം ഉന്നയിച്ച് ശക്തമായ സമരമാണ് ചപ്പാത്തിലും വള്ളക്കടവിലും കുമളിയിലുമായി നടന്നത്. 

അന്ന് ചപ്പാത്തിലെ സമരപ്പന്തലിൽ ആദ്യമായ നിരാഹാരം സമരം നടത്തിയത് എൽഡിഎഫ് എം.എൽ.എ യായ ഇ. എസ് ബിജിമോളാണ്. പ്രതിപക്ഷ നേതാവിയിരുന്ന വി.എസ്. അച്യുതാനന്ദൻ വരെ വണ്ടിപ്പെരിയാറിൽ ഉപവാസം അനുഷ്ടിച്ചു. നവംബറിൽ ജലനിരപ്പ് 142 അടിയിലേക്കുയർന്നപ്പോഴും പുതിയ അണക്കെട്ട് വേണമെന്നതായിരുന്നു എൽഡിഎഫിൻറെ നിലപാട്. തെരഞ്ഞെടുപ്പിലും ഈ വിഷയം ഉയർത്തി വോട്ടു നേടിയ ശേഷം നിലപാട് മാറ്റിയത് തീരദേശ വാസികളിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 

അതേ സമയം മുല്ലപ്പെരിയാർ പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് മാറ്റം ദുരൂഹമാണെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരൻ അഭിപ്രായപ്പെട്ടു. നിയമസഭയെയും ജനവികാരത്തെയും അവഗണിച്ചുള്ള നിലപാട് മാറ്റത്തിന്‍റെ പ്രേരണ എന്താണെന്ന് പിണറായി വിശദീകരിക്കണമെന്നും സുധീരൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു 

സംഭവത്തെ ക്കുറിച്ച് പ്രതികരിക്കാൻ പീരുമേട് എംഎൽഎ ഇതുവരെ തയ്യാറായിട്ടില്ല. മുല്ലപ്പെരിയാർ വിഷയത്തിലെ മുഖ്യമന്ത്രിയുടെ നിലപാട് വഞ്ചനാപരമെന്ന് വി.ഡി.സതീശൻ എംഎൽഎ ഫേസ് ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. കേരളത്തിന്‍റെ താൽപര്യങ്ങളെ ബലികഴിക്കുന്നതാണ് പുതിയ തീരുമാനം. പ്രകടനപത്രികയിൽ പുതിയ അണക്കെട്ട് നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച എൽഡിഎഫ് ഇപ്പോൾ നിലപാട് മാറ്റി. 

മുല്ലപെരിയാര്‍ വിഷയത്തിലെ നിലപാടു മാറ്റത്തിലൂടെ സംസ്ഥാനത്തെ മുഖ്യമന്ത്രി വഞ്ചിച്ചിരിക്കുകയാണെന്ന് യുത്ത് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. സുപ്രീം കോടതിയില്‍ തമിഴനാടിന് ഗുണം ചെയ്യുന്ന നിലപാട് തിരുത്താന്‍ പിണറായി വിജയന്‍ തയാറാകണം. ഇല്ലെങ്കില്‍ ശക്തമായ സമരവുമായി യുത്ത് കോണ്‍ഗ്രസ് നിരത്തിലിറങ്ങുമെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് തോടുപുഴയില്‍ പറഞ്ഞു.

യുഡിഎഫ് സർക്കാരിന്‍റെ കാലത്തെ ചർച്ചകളിലെല്ലാം എൽഡിഎഫ് എടുത്ത നിലപാട് പുതിയ അണക്കെട്ട് വേണമെന്നതായിരുന്നു. മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ നിലപാട് മാറ്റം സുപ്രീംകോടതിയിലെ കേസുകളെ ബാധിക്കുമെന്നും തമിഴ്നാട് ഇത് കോടതിയിൽ ആയുധമാക്കുമെന്നും വിഡി സതീശൻ എഫ്ബി പോസ്റ്റിൽ പറയുന്നു.  
ഏതൊക്കെ രീതിയിലുള്ള പ്രതിഷേധങ്ങളാണ് സംഘടിപ്പിക്കേണ്ടതെന്ന് വൈകിട്ട് സമരസമിതി യോഗത്തിൽ തീരുമാനിക്കും.
 

click me!