
തിരുവനന്തപുരം: കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ദുരന്തത്തിലൂടെയാണ് കടന്നു പോകുന്നത്. നിരവധി പേരാണ് പലയിടത്തും കുടുങ്ങിക്കിടക്കുന്നത്. പരസ്പരം സഹായിച്ചും കൈപിടിച്ചും പലരും അതിനെ അതിജീവിക്കുന്നു. പക്ഷെ, അപ്പോഴും ചിലര്‍ വാട്സ് ആപ്പിലൂടെ വ്യാജപ്രചരണം നടത്തുകയാണ്.
മഴ കൂടുകയും, വെള്ളപ്പൊക്ക സാഹചര്യമുണ്ടാവുകയും ചെയ്തപ്പോള്‍ മുതല്‍ പ്രചരിക്കുന്ന വ്യാജസന്ദേശമാണ് മുല്ലപ്പെരിയാര്‍ പൊട്ടിയെന്നും, പൊട്ടുമെന്നും. ഏറ്റവുമൊടുക്കം പ്രചരിക്കുന്നത് മുല്ലപ്പെരിയാര്‍ പൊട്ടിയെന്നുള്ള, ഒരു മിനിറ്റ് ഏഴ് സെക്കന്‍റ് ദൈര്‍ഘ്യമുള്ള ഒരു വോയ്സ് ക്ലിപ്പാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് ഭയക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഈ വ്യാജപ്രചരണങ്ങള്‍. കുടിവെള്ളവും ഭക്ഷണവുമില്ലാതെ നൂറുകണക്കിനാളുകള്‍ വിവിധയിടങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്. ആയിരക്കണക്കിനാളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ് ആ സാഹചര്യത്തിലാണ് ഇത്തരം കള്ളത്തരങ്ങള്‍ പ്രചരിപ്പിക്കുന്നത്.
മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് ഭയക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. സ്ഥിതി നിയന്ത്രണ വിധേയമാണ്. അണക്കെട്ടിനു താഴെയുള്ളവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാനുള്ള നടപടിയും ജില്ലാ ഭരണകൂടം സ്വീകരിച്ചിരുന്നു. കൂടാതെ, രണ്ട് സംസ്ഥാനങ്ങളിലെയും ഇദ്യോഗസ്ഥരും കാര്യങ്ങള്‍ അവലോകനം ചെയ്യുന്നുണ്ട്. മുല്ലപ്പെരിയാറിലെ സ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നാളെ രാവിലെ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശവും നല്‍കി. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് കേസ് വീണ്ടും പരിഗണിക്കുക.
നാല്‍പ്പതിലേറെ അണക്കെട്ടുകളുള്ള കേരളത്തില്‍ ഇത് വരെ അതിനൊന്നിന് പോലും തകര്‍ച്ചാഭീഷണിയിലല്ലെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മഴ കനത്ത സാഹചര്യത്തില്‍ എല്ലാം അണക്കെട്ടുകളിലും ഇടയ്ക്കിടെ അധികൃതര്‍ പരിശോധന നടത്തുന്നുണ്ട്. ഫേസ്ബുക്കിലും വാട്ട്‌സാപ്പിലുമായാണ് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത്. അധികൃതരുടെ മുന്നറിയിപ്പ് എന്ന് പറഞ്ഞും വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാനൊരുങ്ങുകയാണ് അധികൃതര്‍. ഒരുമിച്ചു നില്‍ക്കേണ്ട സാഹചര്യത്തിലുള്ള ഇത്തരം വ്യാജ പ്രചരണങ്ങളെ ചെറുത്തു തോല്‍പ്പിക്കണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam