ചികിത്സ കിട്ടാതെ മരിച്ച മുരുകന്‍റെ കുടുംബത്തോട് മുഖ്യമന്ത്രി മാപ്പ് ചോദിച്ചു

By Web DeskFirst Published Aug 10, 2017, 10:39 AM IST
Highlights

തിരുവനന്തപുരം: ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ട തമിഴ്നാട് സ്വദേശി മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് ചോദിച്ചു. മുരുകന്റെ കുടുംബത്തോട് സംസ്ഥാനത്തിന് വേണ്ടി മാപ്പുചോദിക്കുന്നുവെന്ന് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അഞ്ച് ആശുപത്രികളില്‍ നിന്ന് ചികിത്സ കിട്ടാത്തത് അതിക്രൂരം ആണ്. ഇനിയൊരു ദാരുണസംഭവം ഉണ്ടാകാതിരിക്കട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രാഥമിക ചികിത്സ പോലും നിഷേധിച്ചതാണ് മരണകാരണമായതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ കുറ്റപ്പെടുത്തി. ദൗര്‍ഭാഗ്യകരമായ അവസ്ഥയാണ് ഉണ്ടായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 54 വെന്റിലേറ്റര്‍ പ്രവര്‍ത്തനസജ്ജമാണ്. മുന്‍കാലത്ത് വാങ്ങിയിട്ട് ഉപയോഗ ശൂന്യമായ വെന്റിലേറ്ററുകളുടെ കണക്കാണ് പ്രതിപക്ഷം പറയുന്നതെന്നും കെ.കെ.ശൈലജ പറഞ്ഞു. ആരോഗ്യമന്ത്രിയെ മുഖ്യമന്ത്രി ശാസിച്ചെന്ന ആരോപണത്തിന് മുഖ്യമന്ത്രി തന്നെ മറുപടി പറയുമെന്നും കെ.കെ.ശൈലജ പറഞ്ഞു.

click me!