
ചിലെയില്‍ നിന്ന് ലഭിച്ച ആറിഞ്ച് നീളമുള്ള അസ്ഥികൂടത്തിന്റെ രഹസ്യം പുറത്തായി. അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നും ഇത് അത്തരത്തിലൊരു അന്യഗ്രഹ ജീവിയുടേതുമാണെന്ന വാദമാണ് നീണ്ടകാലത്തെ പരീക്ഷണത്തില്‍ പൊളിഞ്ഞത്. അറ്റക്കാമ മരുഭൂമിയില്‍ നിന്നാണ് ഈ കുഞ്ഞന്‍ അസ്ഥികൂടം കണ്ടെത്തിയത്. പല സിനിമകളിലും പ്രത്യക്ഷപ്പെടാറുള്ള അന്യഗ്രഹ ജീവികളോട് അസാധാരണ സാമ്യം ഈ അസ്ഥികൂടത്തിന് ഉണ്ടായിരുന്നത് ഇത് സംബന്ധിച്ച് നിരവധി കഥകളും പരത്തുകയുണ്ടായി. എന്നാല്‍ അത്തരത്തിലുള്ള കഥകള്‍ക്ക് അവസാനമായിരിക്കുകയാണ് ഇപ്പോള്‍.
ജനനത്തിന് പിന്നാലെ മരിച്ച ജനിതക വൈകല്യമുള്ള പെണ്‍കുട്ടിയുടേതാണ് അസ്ഥികൂടമെന്ന് ആധുനിക ജനിതകശാസ്ത്രം തെളിയിച്ചു. സ്റ്റാൻഫഡ്, കലിഫോർണിയ യൂണിവേഴ്സിറ്റികളിലെ ഗവേഷകരാണ് കണ്ടു പിടുത്തത്തിന് പിന്നില്‍. സാധാരണ മനുഷ്യന് 12 ജോടി വാരിയെല്ലുകള്‍ കാണുമ്പോള്‍ ഈ അസ്ഥികൂടത്തില്‍ 10 ജോടി മാത്രമേ ഉണ്ടായിരുന്നുള്ളു. എട്ടുവയസു വരുന്ന പെണ്‍കുട്ടിയുടേതിന് സമാനമായിരുന്നു അസ്ഥികൂടത്തിന്റെ എല്ലുകള്‍. തലയോട്ടിയാകട്ടെ നീളമുള്ള രീതിയിലും.
മജ്ജയിൽ നിന്നു ശേഖരിച്ച ഡിഎൻഎകളാണ് കണ്ടെത്തലിന് പിന്നില്‍ നിര്‍ണായകമായത്. നാലുവര്‍ഷത്തെ ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഗവേഷകര്‍ അന്തിമ തീരുമാനത്തിലെത്തിയത്. ഈ അസ്ഥികൂടത്തിൽ കണ്ട ചില ജനിതകവൈകല്യങ്ങൾ മുൻപു കണ്ടിട്ടുള്ളവയല്ലെന്നും ഗവേഷകർ വിശദീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam