
ആലപ്പുഴ: ചമ്പക്കുളം മൂലം ജലോത്സവത്തിന്റെ അവേശകരമായ ഫൈനലില്‍ നടുഭാഗം ചുണ്ടന്‍ ചാമ്പന്‍മാരായി. പമ്പയാറ്റില്‍ നടന്ന വള്ളംകളിയില്‍ സെന്റ് പയസിനാണ് രണ്ടാം സ്ഥാനം. കഴിഞ്ഞ രണ്ട് വര്‍ഷവും തമ്മില്‍ത്തല്ലില്‍ കലാശിച്ച ചമ്പക്കുളം മൂലം വള്ളംകളി ഇത്തവണ കാണാനെത്തിയവരെ നിരാശരാക്കിയില്ല.
ആറു ചുണ്ടന്‍വള്ളങ്ങള്‍ മല്‍സരിച്ച വള്ളംകളിയില്‍ മൂന്നെണ്ണമാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. നടുഭാഗവും സെന്റ് പയസ്സും ചമ്പക്കുളവും. ഓളപ്പരപ്പിലെ ആവേശം വാനോളം ഉയര്‍ന്ന ഫൈനല്‍ മല്‍സരത്തില്‍ ഫിനിഷിംഗ് പോയിന്റിലേക്ക് അടുക്കുമ്പോള്‍ മൂന്ന് വള്ളങ്ങളും ഏതാണ്ട് ഒപ്പത്തിനൊപ്പം. അവസാനം നടുഭാഗം ചുണ്ടന്‍ മറ്റ് രണ്ട് വള്ളങ്ങളെയും പിന്നിലാക്കി ഒന്നാമതായി ഫിനിഷ് ചെയ്തു.
രണ്ടാമതായി ഫിനിഷ് ചെയ്ത സെന്റ് പയസ്സും മൂന്നാമതായെത്തിയ ചമ്പക്കുളവും ഒപ്പത്തിനൊപ്പമാണ് ഫിനിഷിംഗ് പോയിന്റ് വരെ നീങ്ങിയത്. വെപ്പ് എ ഗ്രേഡ് വിഭാഗത്തില്‍ ചെത്തിക്കാടനും ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തില്‍ മാമ്മൂടനും ജേതാക്കളായി.
ചമ്പക്കുളം മൂലം വള്ളംകളിയാണ് ഈ സീസണിലെ ആദ്യത്തേത്. കഴിഞ്ഞ രണ്ട് വര്‍ഷവും സ്റ്റാര്‍ട്ടിംഗ് പോയിന്റിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് തമ്മില്‍ത്തല്ലിലാണ് കലാശിച്ചതെങ്കില്‍ ഇത്തവണ കര്‍ശന സംവിധാനങ്ങള്‍ സംഘാടകരും പോലീസും ഒരുക്കിയതോടെ മൂലം വള്ളംകളി അതിന്റെ ഗാംഭീര്യത്തോടെ തന്നെ അവസാനിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam