
കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി.തിരുവനന്തപുരത്തെ വ്യോമസേന വിമാനത്താവളത്തിന്‍റെ ടെക്നിക്കല്‍ ഏരിയയിൽ വൈകിട്ട് നാല് മണിയോടെയാണ് മോദി വിമാനമിറങ്ങിയത്. ഇവിടെ നിന്നും ഹെലികോപ്ടര്‍ മാര്‍ഗ്ഗത്തില്‍ പ്രധാനമന്ത്രി കൊല്ലത്ത് എത്തും.ആശ്രമം മൈതാനത്ത് അഞ്ച് മണിക്കാണ് ബൈപ്പാസ് ഉദ്ഘാടനം.മേവറം മുതൽ കാവനാട് ആൽത്തറമൂട് വരെ 13.14 കിലോമീറ്റർ ദൂരമുള്ള ബൈപ്പാസാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുന്നത്. ഏറെ വിവാദങ്ങള്‍ക്കിടയിലാണ് ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തിയിരിക്കുന്നത്
മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി സദാശിവവും ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ക്കാണ് വേദിയില്‍ ഇരിപ്പിടം ഉള്ളത്. കൊല്ലം എംഎൽഎ മുകേഷിനൊപ്പം നേമം എംഎൽഎ ഒ രാജഗോപാലും വേദിയിലുണ്ടാവും. ബിജെപി രാജ്യസഭാ എംപിമാരായ സുരേഷ് ഗോപിയും വി മുരളീധരനും വേദിയിൽ ഇടമുണ്ട്. മറ്റ് എംപിമാരായ എൻ കെ പ്രേമചന്ദ്രൻ, കെ സോമപ്രസാദ് എന്നിവരും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് പുറമേ മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മ, ജി സുധാകരൻ, കെ രാജു എന്നിവരും വേദിയിലുണ്ടാവും.
ബൈപ്പാസ് ഉദ്ഘാടനത്തിന് ശേഷം എന്‍ഡിഎ പൊതുയോഗത്തില്‍ മോദി പങ്കെടുക്കും. വൈകിട്ട് അഞ്ചരയ്ക്ക് കൊല്ലം കന്‍റോൺമെന്‍റ് ഗ്രൗണ്ടിലാണ് എൻഡിഎ മഹാസംഗമം. തുടർന്ന് ആശ്രാമം മൈതാനത്തെ ഹെലിപാഡിൽ നിന്ന് ഹെലികോപ്റ്റർ വഴി തിരുവനന്തപുരത്തേക്ക് മോദി തിരിക്കും. വൈകിട്ട് ഏഴ് മണിയോടെ തിരിച്ച് തിരുവനന്തപുരത്തെത്തുന്ന മോദി ഏഴേകാലിന് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ 'സ്വദേശ് ദർശൻ' പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam