
ജോഹാനസ്ബര്‍ഗ്: ഇന്ന് ജൂലൈ 18, നോബേല്‍ നെല്‍സണ്‍ മണ്ടേലയുടെ 100 മത് ജന്മദിനം. ലോകത്താകെയുളള സ്വാതന്ത്ര പോരാട്ടങ്ങള്‍ക്ക് എന്നും പ്രചേദനമായ നെല്‍സണ്‍ മണ്ടേലയുടെ ശദാബ്ദി വിപുലമായ ചടങ്ങുകളോടെയാണ് ലോകമെങ്ങും ആഘോഷിക്കുന്നത്.
യുഎസ് മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ പ്രസംഗത്തോടെയാണ് ആഘോഷങ്ങള്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ തുടക്കം കുറിച്ചത്. ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന വിപുലമായ ആഘോഷ പരിപാടികളാണ് ദക്ഷിണാഫ്രിക്കയില്‍ നടന്നുവരുന്നത്. ദക്ഷിണാഫ്രിക്കയിലെ വെളളക്കാരുടെ സാമ്രാജ്യത്വ ഭരണത്തിനെതിരെ പോരാടിയ അദ്ദേഹത്തിന് 27 വര്‍ഷമാണ് ജയിലറകള്‍ക്കുള്ളില്‍ കഴിയേണ്ടിവന്നത്. ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്രസമര വിജയത്തെ തുടര്‍ന്ന് 1994 ല്‍ അദ്ദേഹം ദക്ഷിണാഫ്രിക്കയുടെ ആദ്യ പ്രസിഡന്‍റായി ചുമതലയേറ്റു. 1993 ല്‍ സമാധാനത്തിനുളള നോബേല്‍ സമ്മാനം ലഭിച്ച അദ്ദേഹത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന നല്‍കി ഇന്ത്യയും ആദരിച്ചിട്ടുണ്ട്.
1918 ജൂലൈ 18 ന് തൊമ്പു ഗോത്രത്തിലെ രാജ കുടുംബത്തില്‍ ജനിച്ച അദ്ദേഹം. ഫോര്‍ട്ട് ഹെയര്‍ സര്‍വ്വകലാശാലയിലും വിറ്റവാട്ടര്‍സ്രാന്റ് സര്‍വ്വകലാശാലയിലുമായി നിയമപഠനം പൂര്‍ത്തിയാക്കി. പഠനശേഷം സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായി. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം. ലോകത്തെ വര്‍ണ്ണവിവേചന രഹിത പോരാട്ടങ്ങളുടെ പ്രതീകമായിരുന്ന വിന്നി മണ്ടേല നെല്‍സണ്‍ മണ്ടേലയുടെ ആദ്യ ഭാര്യയായിരുന്നു. നെല്‍സണ്‍ മണ്ടേല ജയിലിലായിരുന്ന നീണ്ട 27 വര്‍ഷവും ദക്ഷിണാഫ്രിക്കന്‍ വിമോചന പോരാട്ടങ്ങളെ നയിച്ചത് വിന്നിയായിരുന്നു.
2018 ഏപ്രില്‍ രണ്ടിന് വിന്നി മണ്ടേല തന്‍റെ 81 വയസ്സില്‍ അന്തരിച്ചു. ലോകജനതയുടെ സ്വാതന്ത്രത്തിനായി പോരാടിയ മണ്ടേലയുടെ പ്രയത്നങ്ങളെ ആദരിക്കാനായി അദ്ദേഹത്തിന്‍റെ ജന്മദിനമായ ജൂലൈ 18, യുഎന്‍ നെല്‍സണ്‍ മണ്ടേല ദിനമായി ആചരിക്കുന്നു. 2013 ഡിസംബര്‍ അഞ്ചിന് ജോഹനാസ്ബര്‍ഗിലെ സ്വവസതിയില്‍ വെച്ചാണ് നെല്‍സണ്‍ മണ്ടേല അന്തരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam