ചണ്ഡീഗഡ്: കടുത്ത വിളർച്ച ബാധിച്ച ഗര്‍ഭിണി നടുറോഡിൽ പ്രസവിച്ചു. നവജാതശിശു ഉടൻതന്നെ മരിച്ചു. പഞ്ചാബിലെ ഫത്തേഗർ സാഹിബിലാണു സംഭവം. സംഗോൾ ഗ്രാമവാസിയും തൊഴിലാളിയുമായ 36 വയസുകാരിയായ യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
ഉത്തർപ്രദേശ് സ്വദേശിയായ യുവതിയുടെ കുട്ടിയാണ് മരിച്ചത്. യുവതിക്ക് മതിയായ ആരോഗ്യപരിചരണം ലഭ്യമാകാതിരുന്നതാണ് ദുരന്തത്തിന് കാരണമായതെന്നാണ് തൊഴിലാളിയുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്നത്. അതേസമയം, രക്തം കയറ്റാൻ നിർദേശിച്ചിരുന്നതാണെങ്കിലും അതുചെയ്യാതെ വീട്ടിൽ പോയതാണു മരണത്തിനിടയാക്കിയതെന്നു യുവതിയെ ചികിത്സിച്ച ഡോക്ടർ പറഞ്ഞു.