സർ, അത് ശീതീകരിച്ച ഒറ്റമുറികളല്ല, മോർച്ചറികൾ തന്നെയാണ്: മലയാളം സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ സമരത്തിലേക്ക്

Web Desk |  
Published : Mar 24, 2018, 10:05 PM ISTUpdated : Jun 08, 2018, 05:43 PM IST
സർ, അത് ശീതീകരിച്ച ഒറ്റമുറികളല്ല, മോർച്ചറികൾ തന്നെയാണ്: മലയാളം  സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ സമരത്തിലേക്ക്

Synopsis

സർ, അത് ശീതീകരിച്ച ഒറ്റമുറികളല്ല, മോർച്ചറികൾ തന്നെയാണ്: മലയാളം യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥികള്‍ സമരത്തിലേക്ക്

തിരൂര്‍: ഭാഷയുടെ പേരില്‍ രൂപംകൊണ്ട മലയാളം സര്‍വകലാശാലയില്‍ നടത്തിവന്ന പഠന, സാംസ്കാരിക പരിപാടികള്‍ നിര്‍ത്തലാക്കിയതിനെതിരെ വിദ്യാര്‍ഥികള്‍ സമരത്തിലേക്ക്.  വിദ്യാര്‍ഥികള്‍ക്കായി സര്‍വകലാശാല ആരംഭിച്ചത് മുതല്‍ നടത്തിവന്ന പഠനയാത്ര, സാഹിതി, സംസ്കൃതി, ദര്‍ശിനി തുടങ്ങിയ പരിപാടികള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി റദ്ദ് ചെയ്തതിനെതിരെയാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. 

വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ അധ്യാപകരുടെ കാബിനുകള്‍ മോഡി പിടിപ്പിക്കുന്നതിലും ശീതീകരിക്കുന്നതിലുമാണ് അധികൃതര്‍ ശ്രദ്ധ പുലര്‍ത്തുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. രാത്രി കാലങ്ങളില്‍ കറണ്ട് പോയാല്‍ ജനറേറ്റര്‍ ഓണ്‍ ചെയ്യാന്‍ പോലും സര്‍വകലാശാലയില്‍ നിയന്ത്രണമുണ്ടെന്നും എന്നാല്‍ സര്‍വകലാശാല മോഡി പിടിപ്പിക്കുന്നതിനും അനാവശ്യമായ അലങ്കാരങ്ങള്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തടസമാകുന്നില്ലെന്നും സര്‍വകലാശാല കോളജ് യൂണിയന്‍ ചെയര്‍മാന്‍ പ്രണവ് കൈപ്രത്ത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

അധികൃതരുടെ ഇത്തരം നിലപാടുകള്‍ക്കെതിരെ എല്ലാ വിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളിച്ച് തിങ്കളാഴ്ച മുതല്‍ സമരം ആരംഭിക്കുമെന്നും വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ നടത്താനിരിക്കുന്ന ശീതീകരണ പ്രവര്‍ത്തനങ്ങള്‍ തടയുമെന്നും പ്രണവ് വ്യക്തമാക്കി. സര്‍വകലാശാലയില്‍ ഉഷ ടൈറ്റസ് വിസി ഇന്‍ചാര്‍ജ് ആയിരുന്ന കാലത്തായിരുന്നു നേരത്തെ നടത്തിവന്ന പരിപാടികളെല്ലാം നിര്‍ത്തലാക്കിയത്. ഇക്കാര്യത്തില്‍ പുതിയ വിസിയായി ചുമതലയേറ്റ അനില്‍ വള്ളത്തോള്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

സർവകലാശാലയിലെ അധികാര സമൂഹത്തോട്....
നാം എന്തെല്ലാം ത്യാഗം സഹിച്ചൂലേ... സർക്കാരിന്റെ ഓഖി ദുരിതാശ്വാസം കാരണം നമ്മുക്ക് എന്തെല്ലാം ചുരുക്കേണ്ടി വന്നല്ലേ...
സാഹിതി, സംസ്കൃതി, ദർശിനി, പഠന യാത്രകൾ, മെഡിക്കൽ ഇൻഷൂറൻസ് പരിരക്ഷ, വാഹന സൗകര്യങ്ങളിൽ നിയന്ത്രണം, എന്തിന് രാത്രികാലങ്ങളിൽ കറണ്ട് പോയാൽ ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിനു വരെ ഓഡിറ്റ് ഒബ്ജക്ഷൻ....

കല്ലുവെച്ച നുണകൾക്ക് നിങ്ങളെത്ര കനത്തിൽ,ഭംഗിയായി നിറം പൂശുന്നു ......

അധികാര സമൂഹമേ..
നഷ്ടങ്ങളത്രയും ഞങ്ങൾ വിദ്യാർത്ഥികൾക്കു മാത്രമാണ്....
പൊളിറ്റിക്കൽ കറക്റ്റനസിന്റെ അങ്ങേത്തലയിലേക്ക് മൈക്രോസ്കോപ്പിക് വിശകലനം നടത്തി ഇൻറലക്ച്വൽ ബിൽഡപ്പ് നടത്തുന്ന അധ്യാപക സമൂഹമേ....
നിങ്ങൾ ചവിട്ടി നിൽക്കുന്ന മണ്ണിനോടും കൂലി പറ്റുന്ന സർവകലാശാലയോടും ചെയ്യുന്ന കപടമായ ആക്ടിവിസത്തെ അവജ്ഞയോടെ ഞങ്ങൾ തള്ളുന്നു.

തൊലിപ്പുറത്തെ വിപ്ലവമല്ല സർ.....
മജ്ജയോടും രക്തത്തോടും കലഹിക്കാത്ത കാലം വരെ നിങ്ങൾ കടലാസ് പശുക്കൾ തന്നെയാണ്... 
(അപവാദമായി ചിലരുണ്ടായേക്കാം)

സാധ്യമായ അക്കാദമിക് വ്യവഹാരത്തിന്നുള്ള അവസരങ്ങളുണ്ടാക്കുന്നതിൽ പോലും 
നിങ്ങളവലംബിക്കുന്ന കനത്ത നിശബ്ദതയുണ്ടല്ലോ എത്ര മഹത്തരമാണത്....
അതെ സർ ചൂടാണ്......
വേനലാണ്.......
അത് നിങ്ങളെ മാത്രം ബാധിക്കുന്ന കാലാവസ്ഥാ പ്രതിഭാസമാണല്ലോ?
പുതിയ എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾ നിങ്ങളുടെ കാബിനുകളെ അലങ്കരിക്കാൻ പോകുന്നുവെന്നു കേൾക്കുന്നു.
അയ്യോ സാറുമ്മാരേ ഞങ്ങക്കാ "സുന" വേണ്ട..... അതിനായുള്ള അസൂയാവഹമായ വാദമായി ഇത് പരിഗണിക്കരുതെന്നപേക്ഷ.
വിദ്യാർത്ഥികളുടെ അക്കാദമിക് പഠനയാത്ര യും സാഹിതിയും സംസ്കൃതിയും ദർശിനിയും കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾക്ക് നിർബന്ധമായും ഒരുക്കേണ്ട ഓഡിയോ ലൈബ്രറിയും ആരോഗ്യ പരിരക്ഷകളും അസ്ഥാനത്താക്കി നിങ്ങൾ പുതുതായി നടപ്പിലാക്കുന്ന വികസന മാമാങ്കമുണ്ടല്ലോ.......
ബഹുകേമം........!!!

സർ, അത് ശീതീകരിച്ച ഒറ്റമുറികളല്ല
മോർച്ചറികൾ തന്നെയാണ്......

സോഷ്യൽ കാപ്പിറ്റലുണ്ടാക്കാൻ വേണ്ടി മാത്രം നിങ്ങൾ നടത്തുന്ന ഇന്റലക്ച്വൽ ഉദ്ധാരണങ്ങൾക്കപ്പുറം
#നിങ്ങൾവലിയനുണകൾതന്നെയാണ് .

സ്വയം ബുജികളായവരോധിച്ച് ( വിറ്റുപോവാത്ത തെറ്റുകൾ പുരണ്ട പുസ്തകക്കൂട്ടം കെട്ടിക്കിടക്കുന്നത് പരാമർശിക്കാതെ വയ്യ!!! ) ആത്മരതിയിലാണ്ടു പോവുമ്പോൾ ഓർക്കണം,
#നിങ്ങൾകാലത്തോട്അനീതിചെയ്യുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നടിയെ ആക്രമിച്ച കേസിൽ വിചാരണ നടന്നത് സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റിൽപ്പറത്തി'; നടിക്ക് പിന്തുണയുമായി ബെംഗളൂരു നിയമ സഹായ വേദി
ഗർഭിണിയായ 19കാരിയെ അച്ഛനും സഹോദരനും വെട്ടിക്കൊലപ്പെടുത്തി, ദുരഭിമാനക്കൊലയിൽ ഞെട്ടി ഹുബ്ബള്ളി