
ദില്ലി: ആര്‍സിസിയിലെ ചികിത്സക്കിടെ എച്ച്ഐവി ബാധിച്ച കുട്ടിക്ക് വീണ്ടും പരിശോധന നടത്തണമെന്ന ദില്ലിയിലെ വിദഗ്ധ സമിതി റിപ്പോർട്ടിൽ ആര്‍സിസി നടപടിയെടുത്തില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്, അറിയിപ്പ് കിട്ടിയിട്ടും നടപടി എടുക്കാത്തത് എന്നാണ് വിശദീകരണം. അതിനിടെ കുട്ടിയുടെ രക്ത സാംപിളുകള്‍ ശേഖരിച്ച് വയ്ക്കാൻ ഹൈക്കോടതി നിര്‍ദേശിച്ചു.
എച്ച്ഐവി ബാധ സ്ഥിരീകരിച്ചശേഷം വിവാദങ്ങളുണ്ടായപ്പോഴാണ് ചെന്നൈയിലെ ലാബില്‍ കുട്ടിയുടെ രക്തം പരിശോധനയ്ക്ക് അയച്ചത്. അതില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയില്ലെന്ന റിപ്പോർട്ട് ലഭിച്ചു. രോഗ ബാധ ഉണ്ടോ ഇല്ലയോ എന്നതില്‍ വ്യക്തത വരുത്തിയിരുന്നില്ല. ഇത് സംബന്ധിച്ച് വ്യക്തതയ്ക്ക് ആര്‍സിസി ദില്ലിയിലെ വിദഗ്ധ സമിതിയെ സമീപിച്ചു. വീണ്ടും പരിശോധന നടത്തണമെന്ന അറിയിപ്പ് ഒരാഴ്ച മുന്പ് ആർ സിസിക്ക് ലഭിച്ചു. എന്നാൽ രക്തപരിശോധന നടത്തുന്നതിനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല.
ഇതിനിടെയാണ് കോടതി ഇടപെടൽ. രക്തസാംപിളും ആന്തരിക അവയവങ്ങളും മെഡിക്കൽ പരിശോധനാ റിപ്പോർട്ടും സൂക്ഷിക്കണമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശിച്ചു. എന്നാല്‍ കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയിട്ടില്ല. മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു.
ഇനി എങ്ങനെയാണ് ആന്തിരകാവയവ പരിശോധന അടക്കം നടത്തുക എന്നതില്‍ വ്യക്തയില്ല. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയില്‍ രക്തസാംപിളുണ്ടെന്നാണ് കുട്ടിയുടെ അച്ഛൻ പറയുന്നത്. തുടർ പരിശോധനകളുടെ കാര്യത്തിലടക്കം കോടതി ഇടപെടല്‍ നിർണായകമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam