
തിരുവനന്തപുരം: ശബരിമലയില്‍ യുവതിപ്രവേശനം വേണ്ട എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുന്‍ വിദേശകാര്യസെക്രട്ടറിയും മലയാളിയുമായ നിരുപമ റാവു. മലപ്പുറത്തെ തറവാട്ടില്‍ വരുമ്പോള്‍ മുത്തശ്ശി പറഞ്ഞു തന്ന കഥകളില്‍ നിന്നാണ് ശബരമിലയെക്കുറിച്ചുള്ള വിശ്വാസം രൂപപ്പെട്ടത്. ശബരിമലയില്‍ ഇതുവരെ പോയിട്ടില്ല, പോകാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ആര്‍ക്കൊക്കെ പോകാം, ആരെല്ലാം പോകേണ്ട എന്നത് സംബന്ധിച്ചുള്ള വിശ്വാസം തിരുത്താന്‍ ഉദ്ദേശിക്കുന്നില്ല. കോടതി വിധിയെ പ്രായോഗിക തലത്തില്‍ സമീപിക്കണം. ഇന്ത്യപ്പോലെ വിശാലമായ വിശവാസ രീതികള്‍ നിലവിലുള്ള രാജ്യത്ത് സാമൂഹ്യ സ്ഥിരത ഉറപ്പുവരുത്തുന്നു സമീപനമൊരുക്കണം എന്നും നിരുപമ റാവു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് യുഎഇയുടെ സഹായം നിഷേധിച്ചത് ഉചിതമായില്ലെന്നും നിരുപമ പറഞ്ഞു. ലക്ഷക്കണക്കിന് മലയാളികളാണ് യുഎഇയില്‍ ജോലി ചെയ്യുന്നത്. പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിനുള്ള യുഎഇ സഹായം നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ഉചിതമായില്ല.പുനര്‍നിര്‍മ്മാണത്തിനുള്ള ആശയം മാത്രമല്ല, സഹായവും സ്വീകരിക്കാം. ഇക്കാര്യത്തില്‍ തുറന്ന സമീപനം വേണം എന്നും അവര്‍ പറഞ്ഞു.
2006ല്‍ ചൈനയിലെ നയതന്ത്രപ്രതിനിധിയായി നിരുപമ റാവു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്തോ ചൈന നയതന്ത്ര ബന്ധത്തിന്‍റെ പശ്ചാത്തലത്തില്‍ പുതിയ പുസ്തകത്തിന്‍റെ പണിപ്പുരയിലാണിപ്പോള്‍. ഈ വര്‍ഷം പുസ്തകം പുറത്തിറക്കും. വിശ്രമ ജിവിത കാലത്ത് സംഗിതലോകത്തും സജീവമാണ് നിരുപമ. മുംബൈയില്‍ ഈ വര്‍ഷം ഏഷ്യാന്‍ സംഗീത സിംഫണി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് നിരുപമ റാവു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam