ദില്ലി: ഷുഹൈബ് വധകേസില്‍ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തില്ല. കേസ് സിബിഐക്ക് വിടേണ്ടെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും സിബിഐക്കും നോട്ടീസ് അയക്കും. പൊലീസ് അന്വേഷണം തുടരാം എന്നും സുപ്രീംകോടതി.
ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കുകയായിരുന്നു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കേസ് സിബിഐയ്ക്ക് വിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബലാണ് കുടുംബത്തിനു വേണ്ടി ഹാജരായത്. ഷുഹൈബ് വധക്കേസ് പ്രതികൾക്കു സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിനെത്തുടർന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.