
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം കൂട്ടാൻ മുഖ്യമന്ത്രി ഇടപെട്ട് ഉണ്ടാക്കിയ ധാരണ നടപ്പായില്ല. ഒത്ത് തീർപ്പുണ്ടാക്കി രണ്ട് മാസം പിന്നിട്ടിട്ടും ശമ്പളം കൂട്ടിയില്ലെന്ന് മാത്രമല്ല മാനേജ്മെന്റുകളുടെ തരംതാഴ്ത്തല്‍ അടക്കം പ്രതികാര നടപടികൾ തുടരുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി വീണ്ടും സമരത്തിനൊരുങ്ങുകയാണ് നഴ്സുമാരുടെ സംഘടന.
സംസ്ഥാനത്താകെ അലയടിച്ച മാലാഖമാരുടെ സമരം. പ്രക്ഷോഭം ശക്തമാകുന്നതിനിടെ കഴിഞ്ഞ ജുലൈ 20ന് മുഖ്യമന്ത്രി ഇടപെട്ട് ശമ്പളം കൂട്ടാൻ ആശുപത്രി മാനേജ്മെന്റുകളുമായി ധാരണയിലെത്തി. മുഖ്യമന്ത്രിയുടെ ഉറപ്പിൽ സമരം പിൻവലിച്ച നഴ്സുമാർക്ക് നാളിതുവരെയായി ശമ്പളം കൂട്ടി കിട്ടിയില്ല. ധാരണ പ്രകാരമുള്ള ശമ്പള വർദ്ധനവ് ഐആർസി എന്ന വ്യവസായ ബന്ധസമിതിയില്‍ മാനേജ്മെന്റുകൾ എതിര്‍ത്തു.
സർക്കാർ പ്രതിനിധികളും ആശുപത്രി മാനേജ്മെന്റ് അംഗങ്ങളും യൂണിയൻ ഭാരവാഹികളും അംഗങ്ങളായ സമിതി ഇതിനിടെ ഒരു തവണ യോഗം ചേർന്നെങ്കിലും ഒന്നും നടന്നില്ല. ഐആര്‍സിയും പിന്നാലെ മിനിമം വേജസ് ബോര്‍ഡും അംഗീകരിച്ചാലേ ശമ്പളം പരിഷ്കരിച്ചുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങു. ശമ്പളം കൂട്ടാൻ തയ്യാറാകുന്നില്ല എന്ന് മാത്രമല്ല മാനേജ്മെന്റിന്റെ പ്രതികാര നടപടികൾ തുടരുകയും ചെയ്യുന്നു. ഉയർന്ന തസ്തികകളില്‍ നിന്ന് നഴ്സുമാരെ തരംതഴ്ത്തുന്നു, ആറും ഏഴും വര്‍ഷം പ്രവർത്തി പരിചയം ഉള്ള നഴ്സുമാരെ പിരിച്ചുവിടുന്നു. എന്നിട്ടും സർക്കാറിന് അനക്കമില്ല.
ശമ്പള വർദ്ധനയിൽ ചർച്ചകൾ തുടരുകയാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ വര്‍ധന അതേപടി അംഗീകരിച്ചാല്‍ ചികില്‍സ ചെലവ് ഉള്‍പ്പെടെ കൂടുമെന്നാണ് മാനേജ്മെന്റുകളുടെ നിലപാട്. ശമ്പള പരിഷ്കരണ റിപ്പോർട്ട് നല്‍കിയ വിദഗ്ധ സമിതിയുടെ ശുപാർശകള്‍ 5ന് ചേരുന്ന വ്യവസായ ബന്ധ സമിതി വീണ്ടും. ചർച്ച ചെയ്യും അന്നും തീരുമാനമില്ലെങ്കിൽ സമരം നടത്താനാണ് നഴ്സുമാരുടെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam