
ദില്ലി: പഞ്ചാബി ബാഗിലെ മഹാരാജ അഗ്രസെന്‍ ആശുപത്രിയില്‍ മലയാളികളടക്കമുള്ള നഴ്സുമാരുടെ സമരം മൂന്നാം ദിവസവും തുടരുന്നു. ആശുപത്രി മനേജ്മെന്‍റിന്‍റെ തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരെയാണ് മൂന്നറോളം നഴ്സുമാരുടെ പണിമുടക്ക് സമരം.
നിയമവിരുദ്ധമായി ജോലി സമയം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കുക, രോഗി നഴ്സ് അനുപാതം മെച്ചപ്പെടുത്തുക,ശബളം പരിഷ്കരണം നടപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. സമരരംഗത്തുള്ള നഴ്സുമാരില്‍ ഭൂരിഭാഗം പേരും മലയാളികളാണ്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ മാനേജ്മെന്‍റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നഴ്സുമാര്‍ സമരത്തിലേക്ക് കടന്നത്.
ആശുപത്രിയിലെ നഴ്‌സിങ് ഭരണവിഭാഗത്തില്‍ കാതലായ മാറ്റം ഏര്‍പ്പെടുത്തണമെന്നായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. നഴ്‌സിങ് സൂപ്രണ്ടിനെ മാറ്റാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചതായി നഴ്‌സുമാര്‍ അറിയിച്ചു. ബുധനാഴ്ച നടന്ന ചര്‍ച്ചയില്‍ നഴ്‌സുമാരുടെ രണ്ടാവശ്യങ്ങള്‍ ഭാഗികമായി മാനേജ്‌മെന്റ് അംഗീകരിച്ചു. എന്നാല്‍, അടിസ്ഥാന ശന്പളം 20,000 രൂപയാക്കി ഉയര്‍ത്തണമെന്ന ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ചില്ല. നിലവിലെ ശന്പളത്തില്‍ നേരിയ വര്‍ധന വരുത്താമെന്ന് ഉറപ്പുനല്‍കിയെങ്കിലും നഴ്‌സുമാര്‍ വഴങ്ങിയില്ല.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹിയിലെ വിവിധ ആശുപത്രികളിലെ നഴ്‌സുമാര്‍ ബുധനാഴ്ച സമരപ്പന്തലിലെത്തിയിരുന്നു. മുന്നറിയിപ്പു നല്‍കാതെ ഒരു മാസത്തെ പ്രവൃത്തിസമയം 196 മണിക്കൂറില്‍നിന്ന് 216 മണിക്കൂറാക്കിയെന്നും നഴ്‌സുമാര്‍ ആരോപിക്കുന്നു. നിയമവിരുദ്ധമായി വരുത്തിയ വര്‍ധന പിന്‍വലക്കണമെന്ന് നിരവധി തവണ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടെങ്കിലും അനുകൂല നടപടിയുണ്ടായില്ല. നിലവില്‍, ഗര്‍ഭിണികളടക്കം വിശ്രമമില്ലാതെ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടിവരികയാണെന്ന് സമരക്കാര്‍ പറയുന്നു. ഇതിനു പുറമേ അത്യാവശ്യഘട്ടങ്ങളില്‍ പോലും അവധി അനുവദിക്കാത്ത സാഹചര്യങ്ങളുമുണ്ടായി. തുടര്‍ന്നാണ് മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരേ സമരത്തിനിറങ്ങാന്‍ നഴ്‌സുമാര്‍ തീരുമാനിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam