
തിരുവനന്തപുരം: പശുക്കളെ കൊല്ലാതെ സംരക്ഷിക്കാന്‍ ആശ്രമങ്ങളില്‍ എല്പിക്കണമെന്ന നിര്‍ദ്ദേശവുമായി ഒ.രാജഗോപാല്‍ എം.എല്‍.എ. രാജഗോപാല്‍ തന്നെ പശുക്കളെ മുഴുവന്‍ വളര്‍ത്തുന്നതായിരിക്കും അതിലും നല്ലതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരത്ത് ലോക ക്ഷീരദിനാചരണത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ബീഫില്‍ ഇരുവരും പോരടിച്ചത്.
കശാപ്പിന് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്ര നിലപാടിന് ഒ. രാജഗോപാലിന്റെ പൂര്‍ണ്ണ പിന്തുണയാണ്. ലോക ക്ഷീരദിനാചരണത്തിന്റെ ഉദ്ഘാടന ചടങ്ങിലും ഗോസംരക്ഷണത്തിന്റെ പ്രധാന്യം പറഞ്ഞ് തന്നെയാണ് ഒ. രാജഗോപാല്‍ പ്രസംഗിച്ച് തുടങ്ങിയത്. പിന്നീട് പ്രായമായ പശുക്കളെ സംരക്ഷിക്കാനുള്ളൊരു പദ്ധതിയും അദ്ദേഹം മുന്നോട്ട് വെച്ചു. സന്ന്യാസി ശ്രേഷ്ഠന്മാര്‍ നടത്തുന്ന മഠങ്ങളില്‍ കൊണ്ടുപോയി സൗജന്യമായി പശുവിനെ സംരക്ഷിക്കാനുള്ള എല്ലാ വ്യവസ്ഥയും ഈ നാട്ടിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതില്‍ ആരും ആശങ്കപ്പെടേണ്ടെന്നും രാജഗോപാല്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ കന്നുകാലികളെ വളര്‍ത്തുന്ന കര്‍ഷകര്‍ ജയിലില്‍ പോകേണ്ടിവരുമെന്ന ഭീതിയിലാണെന്ന് പറഞ്ഞ് കടകംപള്ളി രാജഗോപാലിനെതിരെ രംഗത്തെത്തി. രാജഗോപാലിന്റെ കന്നുകാലി സംരക്ഷണ പദ്ധതിയെയും മന്ത്രി പരിഹസിച്ചു. കന്നുകാലികളെ വളര്‍ത്താനുള്ള വഴി രാജഗോപാല്‍ ചൂണ്ടിക്കാണിച്ച സ്ഥിതിക്ക് ഇനി രാജഗോപാല്‍ വഴി തന്നെ നാട്ടിലെ കന്നുകാലികളെ എല്ലാം ശ്രമങ്ങളില്‍ എത്തിക്കാമെന്നും കടകംപള്ളി പരിഹസിച്ചു.
കര്‍ഷകരുടെ ആശങ്കയില്‍ പങ്ക് ചേര്‍ന്ന ക്ഷീരവികസനമന്ത്രി കെ.രാജുവും കന്നുകാലികളുടെ മേലുള്ള നിയന്ത്രണം ക്ഷീര കര്‍ഷകര്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് രാജഗോപാലിനോട് വ്യക്തമാക്കി. ഇന്നത്തെ സ്വാധീനമെല്ലാം ഉപയോഗിച്ച് രാജഗോപാല്‍ ഇക്കാര്യത്തിലൊരു ഭേദഗതി കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ബീഫ് പോരില്‍ പരിപാടിയുടെ ഉദ്ഘാടകനായ ഗവര്‍ണ്ണര്‍ കക്ഷിചേര്‍ന്നില്ല. പക്ഷെ പശുവളര്‍ത്തലിന്റെ പ്രധാന്യം ജസ്റ്റിസ് സദാശിവം ഓര്‍മ്മിപ്പിച്ചു. മാത്രമല്ല, വേദിയില്‍ വച്ച് മന്ത്രി കെ. രാജു നല്‍കിയ ഓഫറും അദ്ദേഹം സ്വീകരിച്ചു. രാജ്ഭവനിലേക്ക് പശുക്കുട്ടിയെ നല്‍കാമെന്ന വാഗ്ദാനം തന്റെ ഓഫീസുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam