
ഒമാന്‍: തൊഴില്‍ തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ട് ജുഡീഷ്യല്‍ സംവിധാനം ഒമാന്‍ വികസിപ്പിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക മേഖല ശക്തിപെടുത്താനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായാണ് നടപടി. നിലവില്‍ ഒമാനില്‍ ചില തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ 600 ദിവസങ്ങള്‍ വരെ വേണ്ടിവരാറുണ്ട്. എന്നാല്‍ ജുഡീഷ്യല്‍ സംവിധാനം വികസിപ്പിക്കുന്നതോടെ 200 ദിവസങ്ങള്‍ക്കുള്ളില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ സാധിക്കും.
തൊഴില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുണ്ടാകുന്ന കാലതാമസവും തൊഴില്‍ നിയമങ്ങളിലെ പൊരുത്തക്കേടുകളും രാജ്യത്തെ വ്യാപാര മേഖലയെ സാരമായി ബാധിച്ചിരുന്നു. അതാനാല്‍ തൊഴില്‍ മേഖലയില്‍ ഉണ്ടാകുന്ന പ്രശനങ്ങള്‍ക്ക് പെട്ടന്ന് പരിഹാരം കാണുന്നത് തൊഴിലാളികള്‍ക്കും തൊഴില്‍ ഉടമകള്‍ക്കും ഗുണപ്രദമാകും. കൂടാതെ തൊഴില്‍ വിപണിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ഇതുമൂലം കഴിയും.
തൊഴില്‍ തര്‍ക്കങ്ങള്‍ കോടതിയില്‍ എത്തിക്കുന്നതിന് മുന്‍പേ ചര്‍ച്ചകളിലൂടെ പരിഹരിക്കുവാനുള്ള സാധ്യതകള്‍ തൊഴില്‍ മന്ത്രാലയം നേരിട്ട് ശ്രമിക്കും. ഇതിനായി നിസ്‌വയിലെ(nizwa) സുപ്രീം ജുഡീഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശീലനം നേടിയ ന്യായാധിപന്മാരെയും പബ്ലിക് പ്രോസിക്യൂഷന്‍ അംഗങ്ങളെയും തൊഴില്‍ വകുപ്പില്‍ കൂടുതലായി നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam