ഇന്ത്യൻ റെയിൽവേയുടെ വേഗതയും സൗകര്യങ്ങളും നേരിട്ട് അനുഭവിച്ച അദ്ദേഹം, സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ മികച്ച യാത്രാസൗകര്യം നൽകുന്ന ഈ ട്രെയിൻ കേരളത്തിന്റെ വികസനത്തിലെ നാഴികക്കല്ലാണെന്ന് അഭിപ്രായപ്പെട്ടു.

കൊച്ചി: ബജറ്റ് വാര്‍ത്താസമ്മേളനത്തിൽ പങ്കെടുക്കാനായി ആലുവയിൽ നിന്നും കൊല്ലത്തേക്ക് അമൃത് ഭാരത് എക്‌സ്‌പ്രസ്സിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. യാത്രയ്ക്കിടയിലുള്ള അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്. ഇന്ത്യൻ റെയിൽവേയുടെ പുത്തൻ വേഗതയും സൗകര്യങ്ങളും നേരിട്ട് അനുഭവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാർക്ക് ഏറ്റവും മികച്ച യാത്രാസൗകര്യങ്ങൾ കുറഞ്ഞ ചിലവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്തതാണ് അമൃത് ഭാരത് ട്രെയിനുകൾ. സെമി ഹൈസ്പീഡ് ട്രെയിനുകളുടെ ആധുനികതയും സാധാരണക്കാർക്ക് താങ്ങാനാവുന്ന ടിക്കറ്റ് നിരക്കും ഒത്തുചേരുന്നതാണ് ഈ ട്രെയിനിന്റെ പ്രത്യേകത.

Add Asianetnews as a Preferred SourcegooglePreferred

അമൃത് ഭാരത് ട്രെയിനുകൾ കേരളത്തിന്റെ റെയിൽവേ വികസനത്തിലെ പ്രധാന നാഴികക്കല്ലാണെന്നും വികസനത്തിന്റെ പുതിയ വേഗതയാണ് ഈ യാത്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലത്ത് നടക്കുന്ന ബജറ്റ് പ്രസ് മീറ്റിൽ കൂടുതൽ വിശേഷങ്ങൾ പങ്കുവെക്കുമെന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. വികസനത്തിന്റെ പാതയിൽ ഒരുമിച്ച് മുന്നേറാം എന്ന സന്ദേശവും അദ്ദേഹം പങ്കുവെച്ചു.

അമൃത് ഭാരത് ട്രെയിനുകൾ

തിരുവനന്തപുരം–താംബരം അമൃത് ഭാരത് താംബരത്തു നിന്നു ബുധനാഴ്ചകളിൽ വൈകിട്ട് 5.30ന് പുറപ്പെടും. ‌വ്യാഴാഴ്ചകളിൽ രാവിലെ 8ന് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിൻ വ്യാഴാഴ്ചകളിൽ രാവിലെ 10.40ന് പുറപ്പെട്ട് രാത്രി 11.45ന് താംബരത്ത് എത്തും. ഹൈദരാബാദ്–തിരുവനന്തപുരം നോർത്ത് അമൃത്‌ ഭാരത് ചൊവ്വാഴ്ചകളിൽ രാവിലെ 7.15ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 2.45ന് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിൻ ബുധനാഴ്ചകളിൽ വൈകിട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ചകളിൽ രാത്രി 11.30ന് ഹൈദരബാദ്, ചെർലാപ്പള്ളിയിൽ എത്തും. നാഗർകോവിൽ–മംഗളൂരു ജം​ഗ്ഷൻ അമൃത്‌ ഭാരത് ചൊവ്വാഴ്ചകളിൽ ഉച്ചയ്ക്ക് 11.30ന് പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ 5ന് മംഗളൂരുവിലെത്തും. മടക്ക ട്രെയിൻ ബുധനാഴ്ച രാവിലെ 8ന് പുറപ്പെട്ട് രാത്രി 10.05ന് നാഗർകോവിലിൽ എത്തും.