
തിരുവനന്തപുരം: ആർഎസ്എസ് ഗണഗീതം ദേശഭക്തിഗാനമാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്കൂൾ മാനേജ്മെന്റിനെതിരെ നടപടി വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഔദ്യോഗിക ചടങ്ങിൽ ഗണഗീതം വേണ്ടായെന്നും സതീശൻ വ്യക്തമാക്കി. ആര്‍എസ്എസ് ഗണഗീതം ആര്‍എസ്എസ് വേദിയിൽ പാടിയാൽ മതി. കുട്ടികൾ നിഷ്കളങ്കമായി പാടിയതല്ലെന്നും പിന്നിൽ ആളുകൾ ഉണ്ടെന്നും സതീശൻ ആരോപിച്ചു. വന്ദേഭാരത് ഉദ്ഘാടന ദിവസം വിദ്യാര്‍ത്ഥികള്‍ ഗണഗീതം പാടിയതിനെ തുടര്‍ന്നുണ്ടായ വിവാദത്തിലാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.
നവകേരള സർവേ സർക്കാർ ചെലവിൽ നടത്തുന്ന വിഷയത്തിൽ, നാട്ടുകാരുടെ പണമെടുത്ത് രാഷ്ട്രീയ പ്രവർത്തനം നടത്താൻ അനുവദിക്കില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. നവകേരള സർവെ നിന്ദ്യമാണെന്നും സർക്കാർ ചെലവിൽ സർവെ നടത്താൻ അനുവദിക്കില്ലെന്നും സതീശൻ വ്യക്തമാക്കി. സർവെയ്ക്ക് വേണ്ടി പാർട്ടി സെക്രട്ടറി സർക്കുലർ ഇറക്കി. ആരോഗ്യ മേഖല വെൻ്റിലേറ്ററിലെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സ പിഴവിലായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. സിസ്റ്റം തകർത്തത് ആരോഗ്യമന്ത്രിയാണ്. ആരോഗ്യമന്ത്രി രാജിവച്ചു ഇറങ്ങി പോകണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.