
നോട്ട് അസാധുവാക്കലില്‍ ഉപാധിയില്ലാതെ ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയ കോണ്‍ഗ്രസ് വീണ്ടും നിലപാട് ശക്തമാക്കി. വോട്ടെടുപ്പോടെയുള്ള ചര്‍ച്ച തന്നെ വേണമെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം ആവശ്യപ്പെട്ടു. ഏഴ് മാസമെങ്കിലും ഈ ദുരിതം തുടരുമെന്ന് പറഞ്ഞ ചിദംബരം കുറഞ്ഞപക്ഷം മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയെ എങ്കിലും മോദി വിശ്വാസത്തിലെടുക്കണമായിരുന്നു എന്ന് വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ദാദ്രിയിലെത്തി ഗ്രാമീണരെ കണ്ട കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എല്ലാ കള്ളപണവും ബാങ്കിലെത്താനേ ഈ തീരുമാനം ഇടായാക്കിയുള്ളെന്ന് ആരോപിച്ചു. വന്‍കിടക്കാര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന പണം കിട്ടുമ്പോള്‍ പാവങ്ങള്‍ ക്യൂവില്‍ നില്‍ക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
അഴിമതിക്കെതിരെയുള്ള ഈ നീക്കവുമായി പ്രതിപക്ഷം സഹകരിക്കുകയാണ് വേണ്ടതെന്ന് വാര്‍ത്താ വിതരണ മന്ത്രി വെങ്കയ്യ നായിഡു പ്രതികരിച്ചു. പ്രധാനമന്ത്രി പറഞ്ഞ സമയപരിധിക്കുള്ളില്‍ പ്രശ്നം പരിഹരിക്കില്ല എന്ന ഉറപ്പായതോടെയാണ് പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നത്. ഒപ്പം ഇപ്പോഴത്തെ സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ ഡിസംബര്‍ 30 ഓടെ പുതിയ പല പ്രസ്താവനകളുമായി രംഗത്തു വരുമോ എന്ന സംശയവും പ്രതിപക്ഷത്തിനുണ്ട്. എന്തായാലും അവധിക്കു ശേഷം നാളെ പാര്‍ലമെന്റ് വീണ്ടു ചേരുമ്പോഴും സമവായത്തിന്റെ സൂചനകള്‍ ഒന്നുമില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam