
കണ്ണൂര്‍: അഴീക്കോട് എംഎൽഎ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയ വിധിയെ സ്വാഗതം ചെയ്യുന്നതായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജൻ. ചുരമിറങ്ങിയ തീവ്രവാദികളും മുസ്ലീം ലീഗിലുണ്ടെന്നതിനുള്ള തെളിവാണ് ഹൈക്കോടതി വിധിയെന്ന് ജയരാജൻ പ്രതികരിച്ചു.
ലീഗിലെ ഒരു വിഭാഗത്തിന്‍റെ മതതീവ്രവാദം പുറത്തുവന്നതായും ജയരാജൻ പറഞ്ഞു. ആർഎസ്എസിന്‍റെ നേതാവ് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്താണ് വികസന മാതൃകയെന്ന് പ്രഖ്യാപിച്ച് നേതാവാണ് കെ.എം ഷാജി. ഒരു ഭാഗത്ത് മുസ്ലീം ന്യൂനപക്ഷങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നയാളെന്ന അവകാശപ്പെടുകയും മറ്റൊരു ഭാഗത്ത് ആർഎസ്എസിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും ജയരാജൻ വ്യക്തമാക്കി. വിധിയെ സ്വാഗതം ചെയ്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയരാജൻ.
തെരഞ്ഞെടുപ്പില്‍ വർഗീയ പരാമർശം നടത്തിയെന്ന ഹർജിയിലാണ് കെ.എം.ഷാജിയെ അയോഗ്യനാക്കിയുള്ള ഹൈക്കോടതിയുടെ ഉത്തരവ്. എതിർസ്ഥാനാർഥിയായിരുന്ന എം.വി.നികേഷ് കുമാറാണ് ഹർജി നൽകിയത്. അടുത്ത ആറ് വർഷത്തേയ്ക്ക് കെ.എം.ഷാജിയ്ക്ക് മത്സരിയ്ക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിജയിയായി തന്നെ പ്രഖ്യാപിക്കണമെന്ന നികേഷിന്‍റെ ആവശ്യം തള്ളി. ജസ്റ്റിസ് പി.ഡി.രാജനാണ് വിധി പുറപ്പെടുവിച്ചത്. തുടര്‍ നടപടികളെടുക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനും സ്പീക്കര്‍ക്കും നിര്‍ദേശം നല്‍കി. കേസ് നടത്തിപ്പിന് 50000 രൂപ നികേഷ് കുമാറിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
അതേസമയം, വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷാജി വ്യക്തമാക്കി. വിധിയ്ക്ക് പിന്നിൽ എം.വി.നികേഷ് കുമാറിന്‍റെ വൃത്തികെട്ട രാഷ്ട്രീയക്കളിയാണെന്നും കെ.എം.ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിയമപരമായി നേരിടുമെന്നും വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും മുസ്ലീംലീഗും അറിയിച്ചിട്ടുണ്ട്.
Read Also: സുപ്രീംകോടതിയെ സമീപിയ്ക്കുമെന്ന് കെ.എം.ഷാജി; 'ലഘുലേഖ ഇറക്കിയിട്ടില്ല'
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗ്ഗീയപ്രചാരണം നടത്തി എന്ന് ബോധ്യപ്പെട്ടതോടെയാണ് ഹൈക്കോടതി കെഎം ഷാജിയെ അയോഗ്യനാക്കിയത്. ഷാജിയുടെ അയോഗ്യതയ്ക്ക് കാരണമായ വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പരാമർശങ്ങളടങ്ങിയ ലഘുലേഖയിലെ വാവാദ ഉള്ളടക്കം ഇതായിരുന്നു.
Read Also: എന്തായിരുന്നു കെഎം ഷാജിയെ അയോഗ്യനാക്കിയ ലഘുലേഖ?
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam