പ്രവര്‍ത്തകരുടെ എതിര്‍പ്പിനിടെ പി. കെ ശശി നയിക്കുന്ന കാല്‍നട പ്രചരണ ജാഥയ്ക്ക് ഇന്ന് തുടക്കം

By Web TeamFirst Published Nov 21, 2018, 8:03 AM IST
Highlights

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവ് നൽകിയ ലൈംഗിക പീഡന പരാതിയിൽ പാർട്ടി നടപടി വരും മുമ്പാണ് പി.കെ.ശശി എംഎൽഎ കാൽനടപ്രചരണ ജാഥ നയിക്കുന്നത്.

പാലക്കാട്: ഒരു വിഭാഗം പ്രവർത്തകരുടെ എതിർപ്പിനിടെ പി.കെ. ശശി എംഎൽഎ നയിക്കുന്ന കാൽനടപ്രചരണ ജാഥയ്ക്ക് ഇന്ന് തുടക്കമാകും. ശശിക്കെതിരായ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സിപിഎം സംസ്ഥാന സമിതി യോഗം പരിഗണിക്കാനിരിക്കെയാണ് ജാഥയുമായി പാലക്കാട് ജില്ലാ നേതൃത്വം മുന്നോട്ടുപോകുന്നത്. അതേസമയം, പ്രതിപക്ഷ യുവജന സംഘടനകൾ ജാഥയ്ക്കെതിരെ പ്രതിഷേധം സംഘിപ്പിച്ചേക്കും.

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവ് നൽകിയ ലൈംഗിക പീഡന പരാതിയിൽ പാർട്ടി നടപടി വരും മുമ്പാണ് പി.കെ.ശശി എംഎൽഎ കാൽനടപ്രചരണ ജാഥ നയിക്കുന്നത്. ഇന്ന് വൈകീട്ട് ഷൊർണ്ണൂർ മണ്ഡലത്തിലെ തിരുവാഴിയോട് എൽഡിഎഫ് കൺവീന‌ർ എ.വിജയരാഘവൻ ജാഥ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. നാളെ മുതൽ 25 വരെയാണ് ഷൊർണ്ണൂർ മണ്ഡലത്തിലെ പര്യടനം. ആരോപണവിധേയനായ പി.കെ.ശശിയെ ജാഥാ ക്യാപ്റ്റനായി നിശ്ചയിച്ച പാർട്ടി തീരുമാനത്തിനെതിരെ പാലക്കാട് ജില്ലാ കമ്മിറ്റി  യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. 

ശബരിമല വിഷയത്തിൽ സംഘടിപ്പിച്ച നവോത്ഥാന സദസ് ശശി ഉദ്ഘാടനം ചെയ്തതും എതിർപ്പിന് ഇടയാക്കി. എന്നാൽ വിമർശനങ്ങൾ അവഗണിച്ച് ശശിയെ തന്നെ ജാഥാ ക്യാപ്റ്റനായി ജില്ലാ നേതൃത്വം തീരുമാനിച്ചു. പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് വരും വരെ ശശിയെ മാറ്റിനിർത്തേണ്ടതില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ നിലപാട്. 23 ന് ചേരുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിൽ ശശിക്കെതിരായ റിപ്പോർട്ട് ചർച്ചയാകും. കടുത്ത നടപടിയിലേക്ക് പാർട്ടി നീങ്ങില്ലെന്ന് ശശിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. എന്നാൽ കാൽനട പ്രചരണജാഥ കടന്നുപോകുന്ന വഴികളിൽ പ്രതിഷേധം സംഘിടിപ്പിക്കാൻ പ്രതിപക്ഷ യുവജന സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.


 

click me!