
തിരുവനന്തപുരം: അധികാരത്തിലെത്തി ആറുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഇടത് മുന്നണി പ്രഖ്യാപിച്ച നെൽവയൽ ഡാറ്റാ ബാങ്ക് രൂപീകരണം പൂര്‍ണ്ണ അനിശ്ചിതത്വത്തിൽ . റവന്യു വകുപ്പിറക്കിയ നിലം നികത്തൽ ക്രമപ്പെടുത്തൽ സര്‍ക്കുലർ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ സംസ്ഥാനത്ത് വൻതോതിൽ നെൽവയൽ നികത്തലിന് കളമൊരുങ്ങുന്പോഴാണ് സര്‍ക്കാറിന്റെ മെല്ലെപ്പോക്ക് . ഭൂരേഖകൾ തരം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ മാത്രം സര്‍ക്കാറിന് മുന്നിലുള്ളത് ഒരു ലക്ഷത്തോളം അപേക്ഷകളാണ്.
നെൽവയൽ സംരക്ഷണത്തിന്, അധികാരത്തിലെത്തി ആറുമാസത്തിനകം സമഗ്രവും ആധികാരികവുമായ ഡാറ്റാ ബാങ്ക് ഉണ്ടാക്കുമെന്നായിരുന്നു ഇടത് സർക്കാര്‍ പ്രഖ്യാപനം. ഒന്നര വര്‍ഷത്തിന് ശേഷവും നടപടികൾ ഇഴയുന്നു,. സാറ്റലൈറ്റ് റിമോര്‍ട് സെൻസിംഗ് ഏജൻസിയായ കെഎസ്ആര്‍എസി ഏറ്റെടുത്ത 159 പഞ്ചായത്തിൽ സര്‍വ്വെ പൂര്‍ത്തിയായത് ഏഴെണ്ണത്തിന്‍റെ മാത്രം .
136 പഞ്ചായത്തുകളുടെ ഡാറ്റ, ലോക്കൽ ലാന്റ് മോണിറ്ററിംഗ് സമിതി പരിഗണിക്കുന്നതേ ഉള്ളൂ. ഇതിനിടെയാണ് വീട് വയ്ക്കാൻമാത്രമെ നിലം നികത്തൽ ക്രമപ്പെടുത്താവൂ എന്ന റവന്യു വകുപ്പിന്റെ സര്‍ക്കുലര്‍ ഹൈക്കോടതി റദ്ദാക്കിയത്. 2008 ന് മുൻപ് നികത്തിയ നിലത്തിന്‍റെ കാര്യത്തിലടക്കം എത്രയും പെട്ടെന്ന് തീരുമാനം വേണമെന്നും ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത നിലങ്ങളുടെ കാര്യത്തിൽ അതിവേഗ തീരുമാനം എടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.
ഉത്തരവ് നടപ്പാക്കുന്നതിൽ നെൽവയൽ ഡാറ്റാ ബാങ്ക് നിർണ്ണായക ഘടകമാണെന്നിരിക്കെയാണ് സര്‍ക്കാറിന്റെ കുറ്റകരമായ മെല്ലെപ്പോക്ക് മെയ് മാസത്തിൽ തുടങ്ങി ഓഗസ്റ്റ് 27 ന് അവസാനിച്ച സമയപരിധിക്കിടെ ഭൂമി തരം മാറ്റത്തിന് കിട്ടിയത് ഒരു ലക്ഷത്തോളം അപേക്ഷകൾ. അതിനിടെ അപേക്ഷ സമർപ്പിക്കാനുള്ള കാലപരിധി വീണ്ടും മൂന്ന് മാസം കൂടി നീട്ടാനും റവന്യു വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
നിയമ വകുപ്പുമായി ആലോചിച്ച് മതിയായ കാരണം കാണിച്ചാൽ എപ്പോൾ വേണമെങ്കിലും ഭൂമി തരംമാറ്റൽ പരിഗണിക്കാവുന്ന തരത്തിൽ ഉത്തരവിറക്കാനും നീക്കം നടക്കുന്നുണ്ട് . ഫലത്തിൽ നെൽവയൽ നീര്‍ത്തട സംരക്ഷണത്തിന്റെ കാതലായ ഡാറ്റാബാങ്ക് നിര്‍മ്മാണത്തിലെ മെല്ലെപ്പോക്കിലൂടെ വിപ്ലകരമെന്ന് വിശേഷിപ്പിച്ച നിയമത്തിന്റെ അട്ടിമറിക്ക് കൂടിയാണ് കളമൊരുങ്ങുന്നത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam