
മുംബൈ: 1993ലെ മുംബൈ സ്ഫോടന കേസിൽ താഹിർ മെർച്ചന്റ്, ഫിറോസ് ഖാൻ എന്നിവർക്കു വധശിക്ഷ. പ്രത്യേക ടാഡ കോടതിയുടേതാണു വിധി. അധോലോക നായകൻ അബു സലിം, കരിമുള്ള ഖാൻ എന്നിവരെ കോടതി ജീവപര്യന്തം തടവിന് വിധിച്ചു. ഇരുവർക്കും രണ്ടു ലക്ഷം രൂപ പിഴ വിധിച്ചിട്ടുണ്ട്. റിയാസ് സിദ്ദിഖിക്ക് പത്തു വർഷം തടവാണു വിധിച്ചിട്ടുള്ളത്.
കേസിൽ അബുസലിം അടക്കം ആറുപേർ കുറ്റക്കാരാണെന്ന് പ്രത്യേക ടാഡ കോടതി കണ്ടെത്തിയിരുന്നു. 257 പേരുടെ മരണത്തിനും 713 പേരുടെ പരിക്കിനും ഇടയാക്കിയ സ്ഫോടന പരന്പര ഉണ്ടായി 24 വർഷങ്ങൾക്കുശേഷമാണ് വിധി. ഗൂഢാലോചന, കൊലപാതകം, ഭീകരപ്രവർത്തനം എന്നിവയാണു പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. കനത്ത സുരക്ഷയിലാണ് കോടതി വിധി പ്രസ്താവം നടത്തുന്നത്.
1993 മാർച്ച് 12ന് നടന്ന സ്ഫോടനം, 1992 ഡിസംബർ ആറിന് അയോധ്യയിലെ ബാബ്റി മസ്ജിദ് തകർത്തതിനു പിന്നാലെയുണ്ടായ വർഗീയ കലാപത്തിന് പ്രതികാരമായാണ് നടത്തിയതെന്ന് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ യാക്കൂബ് മേമനെ രണ്ടുവർഷം മുന്പു തൂക്കിലേറ്റി.
കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന അബ്ദുൽ ക്വയൂമിനെ തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തനാക്കി. രണ്ടു ഘട്ടമായി നടത്തിയ കേസിന്റെ വിചാരണയുടെ ആദ്യഘട്ടത്തിൽ 100 പേരെ ശിക്ഷിച്ചിരുന്നു.
സ്ഫോടനം ആസൂത്രണം ചെയ്തവർക്കു ഗുജറാത്തിൽനിന്നു മുംബൈയിലേക്ക് ആയുധം എത്തിച്ചു നൽകിയെന്നാണു അബു സലിം അടക്കമുള്ള പ്രതികൾക്കെതിരായ കേസ്. അബു സലിമിനെ 2005ൽ പോർച്ചുഗലാണ് ഇന്ത്യക്ക് കൈമാറിയത്. മുസ്തഫ ദോസ 2003ൽ ദുബായിയിൽനിന്ന് ഡൽഹിയിലെത്തിയപ്പോൾ അറസ്റ്റിലാകുകയായിരുന്നു.
കേസിൽ കുറ്റാരോപിതരായ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം, അദ്ദേഹത്തിന്റെ സഹോദരൻ അനീസ് ഇബ്രാഹിം, മുസ്തഫ ദോസയുടെ സഹോദരൻ മുഹമ്മദ്, ടൈഗർ മേമൻ തുടങ്ങി 33 പേരെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam