
കൊച്ചി: വ്യക്തിപരമായി ഇരയാക്കപ്പെട്ട നടിയുടെ കൂടെ നില്‍ക്കാം എന്നാല്‍ ജനറല്‍ ബോഡിയുടെ തീരുമാനത്തെ എങ്ങനെയാണ് തിരുത്താന്‍ കഴിയുകയെന്നാണ് അമ്മയുടെ പ്രസിഡന്‍റ് തങ്ങളോട് മീറ്റിങ്ങില്‍ ചോദിച്ചതെന്ന് ഡബ്ല്യുസിസി അംഗം പത്മപ്രിയ. കുറ്റാരോപിതനായ ഒരാളെ ഏത് സംഘടനയിലും നിന്ന് ആദ്യം പുറത്താക്കുകയാണ് ചെയ്യാറ്. എന്നാല്‍ കുറ്റാരോപിതനെ നിയമവിരുദ്ധമായി സംരക്ഷിക്കാനാണ് സംഘടന തീരുമാനിച്ചത്. എന്തിനാണ് കുറ്റാരോപിതനെ സംഘടന സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും പത്മപ്രിയ.
കുറ്റാരോപിതനായ നടന്‍റെ അമ്മയിലെ സ്റ്റാറ്റസ് എന്താണെന്നതും രാജിവെച്ച നടിയുടെ കാര്യത്തില്‍ എന്തു തീരുമാനമാണുള്ളതെന്നും മീറ്റിംഗില്‍ ചോദിച്ചു. കുറ്റാരോപിതനായ നടന്‍ സാങ്കേതികമായി രാജിവെച്ചു. എന്നാല്‍ അയാളെ പുറത്താക്കിയിട്ടില്ല. രാജിവെച്ച ഇരയാക്കപ്പെട്ട നടി അമ്മയില്‍ വീണ്ടും അംഗമാകുന്നതിന് അപേക്ഷ നല്‍കട്ടേയെന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുളളവര്‍ പറഞ്ഞത്. എക്സിക്യൂട്ടീവ് കമ്മിറ്റി അപേക്ഷ പരിഗണിച്ച് ജനറല്‍ ബോഡിയില്‍ വെക്കാമെന്നും അത് ജനറല്‍ ബോഡി പരിഗണിക്കുമെന്നാണ് നമ്മളോട് പറഞ്ഞത്.
ഗുരുതരമായ ലൈംഗിക അതിക്രമത്തിലൂടെ കടന്നുപോയ സ്ത്രീയുടെ അവകാശത്തെ ജനറല് ബോഡിയില്‍ വെക്കാമെന്നാണ് അവര്‍ പറഞ്ഞത്. എക്സിക്യൂട്ടീവ് കമ്മിറ്റി ചെയ്തത് ഇരയെ അപമാനിക്കലാണ്. കുറ്റാരോപിതനെ സംരക്ഷിക്കുകയും ഇരയെ സംരക്ഷിക്കാതിരിക്കുകയുമാണ് എക്സിക്യൂട്ടീവ് കമ്മിറ്റി ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam