
ലാഹോര്‍: പാക്കിസ്ഥാനില്‍ ഏഴ് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂക്കിലേറ്റി. 23കാരനായ ഇമ്രാന്‍ അലിയെയാണ് ഇന്ന് രാവിലെ ലാഹോർ സെൻട്രൽ ജയിലിൽ വെച്ച് തൂക്കിലേറ്റിയത്. മജിസ്ട്രേറ്റ് ആദില്‍ സര്‍വാറിന്റേയും കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിന്റേയും സാന്നിധ്യത്തിലാണ് ഇമ്രാന്‍ അലിയെ തൂക്കിലേറ്റിയത്. തൂക്കിലേറ്റുന്നതിന് മുമ്പ് പ്രതിക്ക് കുടുംബത്തോട് സംസാരിക്കാന്‍ ജയില്‍ അധികൃതര്‍ 45 മിനിറ്റ് സമയം നല്‍കി. ഇമ്രാനെ തുക്കിലേറ്റണമെന്ന് ലാഹോർ ഭീകര വിരുദ്ധ കോടതിയിലെ ജഡ്ജായ ഷൈഖ് സജ്ജാദ് അഹമ്മദ് ഒക്ടോബർ 14 ന് ഉത്തരവ് ഇറക്കിയിരുന്നു.
ജനുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. മദ്രസയിൽ ട്യൂഷന് പോയ സൈനാബ് എന്ന പെൺകുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കള്‍ ലാഹോർ പൊലീസിൽ പരാതി നൽകുകയും അന്വേഷണത്തിൽ ഇമ്രാൻ അലി കുട്ടിയെ തട്ടി കൊണ്ടു പോകുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. സൈനാബിനെയും കൊണ്ട് ഇയാൾ പോകുന്ന സിസിടിവി ദൃശ്യമാണ് പൊലീസിന് കേസ് തെളിയിക്കുന്നതിന സഹായകമായത്. മാതാപിതാക്കള്‍ ഉംറ നിര്‍വഹിക്കാനായി സൗദി അറേബ്യയില്‍ പോയ സമയത്ത് സൈനാബ് മാതൃസഹോദരിക്കൊപ്പമായിരുന്നു താമസം. സംഭവത്തെ തുടർന്ന് രാജ്യത്ത് വൻ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറുകയും രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
തുടർന്ന് ജനുവരി 9ന് സൈനാബിന്റെ മൃതദേഹം ചവറ്റുകൂനയില്‍ നിന്ന് കണ്ടെത്തുകയും പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തുകയുമായിരുന്നു. ഇമ്രാൻ അലിയ്ക്കെതിരായ ഒമ്പത് കേസുകളിൽ ഒന്നിന് മാത്രമാണ് കോടതി തീർപ്പ് കൽപിച്ചിരിക്കുന്നത്. ഇമ്രാന്‍ അലിയുടെ ദയാഹര്‍ജി ഒക്ടോബര്‍ 10ന് പ്രസിഡന്റ് ആരിഫ് അല്‍വി തളളിയതോടെ ഇയാളെ തൂക്കിലേറ്റാൻ കോടതി ഉത്തരവിറക്കുകയായിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ, 7 വര്‍ഷം തടവ്, 41 ലക്ഷം രൂപ പിഴ എന്നിവയാണ് വിധിച്ചത്. മറ്റ് കേസുകളില്‍ 21 വർഷത്തെ വധശിക്ഷ, മൂന്ന് ജീവപര്യന്തം എന്നിവയും ചുമത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam