
ഗാസ: പാലസ്തീന്‍ നേഴ്സിനെ ഇസ്രയേല്‍ വെടിവച്ച് കൊലപ്പെടുത്തി. ഇസ്രയേല്‍ സൈനികരാണ് റസാന്‍ അല്‍ നജ്ജര്‍ എന്ന ഇരുപത്തിയൊന്നുകാരിയെ വെടിവച്ചുകൊന്നത് എന്നാണ് പാലസ്തീന്‍ ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചത്. ഇതോടെ മാര്‍ച്ച് അവസാനം മുതല്‍ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് മരിക്കുന്ന പാലസ്തീനികളുടെ എണ്ണം 123 ആയി.
പാലസ്തീന്‍ ആരോഗ്യ മന്ത്രാലയം ജൂണ്‍ ഒന്നിന് പുറത്തിറക്കിയ വാര്‍ത്തകുറിപ്പ് പ്രകാരം, ഗാസയിലെ അതിര്‍ത്തി പ്രദേശത്ത് ആരോഗ്യമന്ത്രാലയത്തിന്‍റെ വൈദ്യസഹായ സംഘത്തിലുള്ള നേഴ്സാണ് റസാന്‍ അല്‍ നജ്ജര്‍. സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് വൈദ്യസഹായം നല്‍കുന്ന ഇവരുടെ കയ്യില്‍ ആരോഗ്യസംഘമാണെന്ന് സൂചിപ്പിക്കുന്ന ബാഡ്ജ് ഉണ്ടായിരുന്നു. ഇത് വകവയ്ക്കാതെയാണ് ഇവര്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം വെടിവച്ചത്.
എന്നാല്‍ ഈ ആരോപണത്തെ നിഷേധിക്കാതെ, തങ്ങള്‍ ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നു എന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. യുദ്ധഭൂമിയിലെ മാലാഖ എന്നാണ് ഇരുപത്തിയൊന്ന് വയസുള്ള റസാന്‍ അല്‍ നജ്ജറിനെ പാലസ്തീന്‍ പ്രക്ഷോഭകാരികള്‍ വിളിക്കാറുണ്ടായിരുന്നത് എന്നാണ് പ്രദേശിക പാലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇതേ സമയം ആയിരക്കണക്കിന് പ്രക്ഷോഭകാരികള്‍ ഗാസ അതിര്‍ത്തിയില്‍ തമ്പടിച്ചിരുന്നെന്നും, ഇവര്‍ സുരക്ഷ ക്രമീകരണങ്ങള്‍ തീവച്ച് നശിപ്പിക്കാന്‍ ശ്രമിക്കവെയാണ് വെടിവച്ചതെന്നുമാണ് ഇസ്രയേല്‍ വാദം എന്നാണ് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം പാലസ്തീന്‍ തീവ്രവാദികള്‍ തമ്പടിച്ച 65 കേന്ദ്രങ്ങളില്‍ റോക്കറ്റ് ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടിട്ടുണ്ട്.
2014ലെ ഗാസ യുദ്ധത്തിന് ശേഷം ഏറ്റവും രൂക്ഷമായ പോരാട്ടമാണ് ഇപ്പോള്‍ ഗാസയില്‍ പാലസ്തീന്‍ പ്രക്ഷോഭകാരികളും ഇസ്രയേലും തമ്മില്‍ നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam