
പത്തനംതിട്ട: മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി പന്തളം കൊട്ടാരം. ക്ഷേത്രം ഭക്തരുടേതാണെന്നും മേൽക്കോയ്മ അധികാരമാണ് ദേവസ്വം ബോർഡിനുള്ളതെന്നും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ പറഞ്ഞു. ദേവസ്വം ബോർഡ് ആണ് ഉടമസ്ഥർ എന്ന വാദം തെറ്റാണ്. കവനന്‍റ് പ്രകാരം കൈമാറിയവർക്കും ക്ഷേത്രത്തിൽ അവകാശമുണ്ട് . ആചാരലംഘനം നടന്നാൽ ചോദിക്കാനുള്ള അവകാശം ഭക്തർക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊട്ടാരത്തിന് ക്ഷേത്രവുമായുള്ള ബന്ധം അഞ്ച് വർഷം കൂടുന്പോൾ മാറുന്നതല്ല. ശബരിമലയിലെ വരുമാനത്തിൽ കണ്ണുനട്ടിരിക്കുന്നവരല്ല കൊട്ടാരത്തിലുള്ളവർ. ഭക്തരെ ജാതിയുടെ പേരിൽ തമ്മിലടിപ്പിക്കാനുള്ള ശ്രമം നടന്നില്ല. നിലയ്ക്കലിൽ ആദ്യം അടികൊണ്ടത് മലയരയൻമാർക്കാണ്. അയ്യപ്പന് കാവലിരിക്കുന്നവരായാണ് അവരെ കണക്കാക്കുന്നത്. കടക്കെണിയില്‍ കുടുങ്ങി എന്ന് പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടു, തിരുവിതാംകൂറിൽ നിന്ന് പണം വാങ്ങിയത് രാജ്യസുരക്ഷയ്ക്കാണ്. മുഖ്യമന്ത്രിയോട് പുച്ഛത്തോടെയുള്ള വിമർശനത്തിൽ ദുഃഖമുണ്ട്.
ക്ഷേത്രത്തിൽ പൂജാരിയും , ക്ഷേത്രേശ്വനും ,തന്ത്രിയും പ്രധാനമാണ്. എല്ലാ ക്ഷേത്രങ്ങളിലെയും തന്ത്രിമാര്‍ ബ്രഹ്മചാരിയാകണമെന്ന് നിയമമില്ല. ചില ക്ഷേത്രങ്ങളില്‍ അങ്ങനെയുണ്ട്. ശബരിമലയിലെ ആചാരം അതല്ല. ഇന്നുവരെ കേട്ടിട്ടില്ലാത്ത വിധത്തിൽ ശബരിമലയെ ചർച്ചക്കെത്തിച്ച സാഹചര്യത്തിലാണ് ഇങ്ങനെ മറുപടി പറയുന്നത്. 1949 ലെ കവന്റിൽ വ്യക്തമായി പറഞ്ഞിരിക്കുന്നത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഒഴികെയുള്ള ക്ഷേത്രത്തിലെ ആചാരങ്ങൾ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ നടപ്പാക്കും എന്നാണ്. ആചാര അനുഷ്ഠാനങ്ങൾ ഭംഗിയായി നടപ്പാക്കും എന്ന് കവനന്റിൽ പറഞ്ഞിട്ടുണ്ട്. അത് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ ആവശ്യം പറയേണ്ടി വന്നത്.
കൊട്ടാരത്തിന് ലഭിക്കേണ്ട അവകാശം ലഭിക്കണം. സാമ്പത്തികമായ ഒരു കാര്യവും പന്തളം കൊട്ടാരം ആവശ്യപ്പെടാറില്ല. തിരുവാഭരണം വഹിക്കുന്ന ആളുകളുടെ വേതനം മാത്രമാണ് ആകെ ആവശ്യപ്പെട്ട കാര്യം. ശബരിമലയിലെ വരുമാനം കണ്ണ് നട്ടിരിക്കുന്നവരല്ല കൊട്ടാരമെങ്കിലും ആരോ അതിൽ കണ്ണ് നട്ടിരിക്കുന്നുണ്ട് .അതാരാണെന്ന് മാധ്യമങ്ങള്‍ തന്നെ കണ്ടെത്തണം. ഭക്തകളെ മോശപെടുത്താനാണ് കഴിഞ്ഞ ദിവസം വന്ന ആറ് പേരു ശ്രമിച്ചതെന്നും പന്തളം കൊട്ടാരം ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam