യുവാവ് പത്തനംതിട്ടയിലെത്തി, പള്ളിയിലെ ബാത്ത്റൂമിൽ യൂണിഫോം മാറ്റിച്ചു, 17 കാരിയെ കാട്ടാക്കടയിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; അറസ്റ്റിൽ

Published : Jun 13, 2025, 09:51 PM IST
Sexual abuse arrest

Synopsis

സ്കൂളിൽ പോയ കുട്ടിയെ ബൈക്കിൽ കയറ്റി തിരുവനന്തപുരം കാട്ടാക്കടയിലെ വീട്ടിൽ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

പത്തനംതിട്ട: പതിനേഴുകാരിയെ കടത്തിക്കൊണ്ടുപോയി ലൈംഗികപീഡനത്തിന് ഇരയാക്കിയ യുവാവിനെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മാറനല്ലൂർ കൂവളശ്ശേരി, പൂവൻ വിള പുളിയറ തലയ്ക്കൽ പുത്തൻവീട്ടിൽ രഞ്ജിത്ത് (23)ആണ് പിടിയിലായത്. പെൺകുട്ടിയുമായി പ്രണയബന്ധത്തിലായ യുവാവ്, ഈ മാസം രാവിലെ സ്കൂളിൽ പോയ കുട്ടിയെ തുമ്പമണ്ണിൽ വിളിച്ചുവരുത്തി ബൈക്കിൽ കയറ്റി തിരുവനന്തപുരം കാട്ടാക്കടയിലെ വീട്ടിൽ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

കുട്ടി സ്കൂളിൽ പോയിട്ട് തിരികെ വരാഞ്ഞതോടെ പിതാവിന്റെ മൊഴിപ്രകാരം പത്തനംതിട്ട പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. മൊഴിയെടുത്തതിൽ താൻ ബലാത്സംഗത്തിനിരയായതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു.വനിതാ സെൽ എസ് ഐ ഐ വി ആഷ വിശദമായ മൊഴി രേഖപ്പെടുത്തി. സ്റ്റേഷന്റെ ചുമതല വഹിക്കുന്ന എസ് ഐ കെ ജി ബാലസുബ്രഹ്മണ്യൻ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് വിവരം ശിശു ക്ഷേമ സമിതിയെ അറിയിക്കുകയായിരുന്നു.

കുട്ടിയെ കണ്ടെത്തിയശേഷം ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി, പിന്നീട് പത്തനംതിട്ട ജെ എഫ് എം ഒന്ന് കോടതിയിൽ മൊഴി രേഖപ്പെടുത്തി. രഞ്ജിത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി കുട്ടി പൊലീസിനോട് വെളിപ്പെടുത്തി. ഇതുപ്രകാരം ബലാൽസംഗത്തിനും പോക്സോ നിയമം അനുസരിച്ചും യുവാവിനെതിരെ കേസെടുത്ത പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് ഇന്നലെ രാത്രി 9.23 ന് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് പ്രതിയുടെ വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി. വീടിനു സമീപത്തുള്ള ഓട്ടോമൊബൈൽ വർക്ഷോപ്പിൽ ജോലിക്കാരനാണ് രഞ്ജിത്തെന്ന് പൊലീസ് പറഞ്ഞു.

പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പെൺകുട്ടി തന്‍റെ കൂട്ടുകാരിയുടെ സുഹൃത്തിന്റെ സുഹൃത്തായ തിരുവനന്തപുരം സ്വദേശി രഞ്ജിത്തിനെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും അടുപ്പത്തിലാവുയായിരുന്നു. സംഭവ ദിവസം രാവിലെ സ്കൂളിൽ പോയ പെൺകുട്ടിയെ രഞ്ജിത്ത് ബൈക്കിൽ സ്കൂളിന് സമീപത്തുനിന്നും കയറ്റി തിരുവനന്തപുരത്തേക്ക് കടത്തിക്കൊണ്ടുപോയി. സ്കൂൾ യൂണിഫോം സമീപത്തുള്ള പള്ളി കോമ്പൗണ്ടിലെ ബാത്റൂമിൽ കയറി മാറിയതിനു ശേഷമാണ് പെൺകുട്ടിയെ ബൈക്കിൽ കയറ്റി യുവാവ് തിരുവനന്തപുരത്തുള്ള ഇയാളുടെ വീട്ടിലെത്തിച്ചത്. രാത്രി വീട്ടിലെത്തിച്ച് കിടപ്പുമുറിയിൽ വച്ച് ബലാൽസംഗം ചെയ്തു.

കുട്ടിയെ കാണാതായ കേസിൽ അന്വേഷണം നടത്തിവന്ന പത്തനംതിട്ട പൊലീസ് ഇയാളുടെ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ, കുട്ടി ഒപ്പമുണ്ടെന്ന് അറിയിക്കുകയായിരുന്നു. പൊലീസ് ഇടപെട്ട് അടുത്തുള്ള മാറനല്ലൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ നിർദ്ദേശിച്ചു. യുവാവ് സ്റ്റേഷനിൽ പോകാതെ, അമ്മയെയും വല്യമ്മയും കൂട്ടി കുട്ടിയെ മാറനല്ലൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. തുടർന്ന് പത്തനംതിട്ട പൊലീസ് കുട്ടിയുടെ മാതാപിതാക്കളെയും കൂട്ടി അവിടെയെത്തി കുട്ടിയെ പത്തനംതിട്ടയിലെത്തിച്ച്, വൈദ്യപരിശോധനക്ക് വിധേയയാക്കുകയും തുടർനടപടികൾ സ്വീകരിക്കുകയുമായിരുന്നു. പത്തനംതിട്ട ഡി വൈ എസ് പി യുടെ ഉത്തരവ് പ്രകാരം ആറന്മുള എസ് എച്ച് ഓ വി എസ് പ്രവീൺ കേസിന്റെ അന്വേഷണം ഏറ്റെടുത്തു.

 

PREV
Read more Articles on
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി