
ദോഹ: ഭക്ഷണശാലകളിലെ ശുചിത്വം ഉറപ്പാക്കാനും നിയമലംഘനങ്ങള്‍ തടയാനും ലക്ഷ്യമിട്ട് ഖത്തര്‍ ഭരണകൂടം നടപടികള്‍ കര്‍ശനമാക്കുന്നു. റെസ്റ്റോറന്റുകളിലെയും ഹോട്ടലുകളിലെയും അടുക്കളകള്‍, ഭക്ഷണം തയ്യാറാക്കുന്നത് ഉപഭോക്താക്കള്‍ക്ക് നേരിട്ട് കാണാവുന്ന തരത്തില്‍ സജ്ജീകരിക്കണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. ഇതിനായി അതിഥികള്‍ക്ക് ഭക്ഷണം വിളമ്പുന്ന സ്ഥലവും അടുക്കളയും തമ്മിലുള്ള ഭിത്തി ഗ്ലാസ് കൊണ്ടുള്ളതാക്കി സജ്ജീകരിക്കണം. അല്ലെങ്കില്‍ അടുക്കളയില്‍ ഭക്ഷണം തയ്യാറാക്കുന്നത് കാണത്തക്കവിധത്തില്‍ ക്യാമറകള്‍ സ്ഥാപിച്ച് അതിലെ ദൃശ്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ തല്‍സമയം പ്രദര്‍ശിപ്പിക്കണം.
കര്‍ശന വ്യവസ്ഥകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച ശുപാര്‍ശകള്‍ മുനിസിപ്പാലിറ്റി ആന്റ് എണ്‍വയോണ്‍മെന്റ് മന്ത്രാലയത്തിന് സമര്‍പ്പിച്ചിരിക്കുയാണിപ്പോള്‍. നിലവില്‍ ഇത്തരത്തില്‍ ഉപഭോക്താക്കള്‍ക്ക് കാണാവുന്ന തരത്തില്‍ അടുക്കളകള്‍ സജ്ജീകരിച്ച ഹോട്ടലുകളില്‍ നിയമലംഘനങ്ങള്‍ കുറവാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇക്കാര്യം നിര്‍ബന്ധമാക്കുന്നത് പരിഗണിച്ചത്. റമദാന്‍ ആരംഭിക്കുന്നതോടെ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന എല്ലാ സ്ഥാപനങ്ങളിലും കര്‍ശന പരിശോധന ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നോമ്പു തുറകള്‍ക്കായി ഭക്ഷണം തയ്യാറാക്കുന്ന സ്ഥലങ്ങളും ഭക്ഷണം വിളമ്പാനുള്ള സംവിധാനങ്ങളുമെല്ലാം പരിശോധിക്കുമെന്നും ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam