
കട്ടപ്പന: ഇടുക്കി ജില്ലയില്‍ ഉപാധിരഹിത പട്ടയമേള നടന്നു. മേളയില്‍ 5300 പേർക്ക് പട്ടയം വിതരണം ചെയ്തു. പട്ടയമേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. 1977 ന് മുന്‍പ് കുടിയേറിയവര്‍ക്കാണ് 3300 പട്ടയങ്ങളാണ് മേളയോട് അനുബന്ധിച്ച് വിതരണം ചെയ്തത്. പീരുമേട്, പെരിഞ്ചാംകുട്ടി എന്നിവടങ്ങളിലെ ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും 2000 പട്ടയങ്ങള്‍ നല്‍കി.
പട്ടയം കിട്ടുന്നവര്‍ക്ക് ഭൂമി കൈമാറാനുള്ള അവകാശം 25 ല്‍ നിന്ന് 12 വര്‍ഷമാക്കി കുറച്ചതിന്‍റെ ആനുകൂല്യവും ഭൂമി പണയപ്പെടുത്തുന്നതിനുള്ള ഇളവും ഉപാധിരഹിത പട്ടയക്കാര്‍ക്ക് ലഭിക്കും. കൂടാതെ ഭൂമിയിലെ മരം മുറിക്കുന്നതിന് മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥയിലും ഇളവ് വരുത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു.
കുടിയേറ്റക്കാരെ കയ്യേറ്റക്കാരാക്കാൻ ബോധപൂർവ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പട്ടയ വിതരണം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. കളളവിദ്യകളിലൂടെ ഭൂമി കയ്യേറുന്ന വൻകിടക്കാര്‍ക്ക് സർക്കാർ കൂട്ടുനിൽക്കില്ല. സർക്കാർ ഭൂമി കയ്യേറിയവർ അത് തിരിച്ചു തരുന്നതാണ് നല്ലത്. പട്ടയ വിതരണം 2 കൊല്ലത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാൻ വരുമ്പോള്‍ പരാതി പറഞ്ഞിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വനം മന്ത്രി കെ.രാജു, വൈദ്യുതി മന്ത്രി എംഎം മണി, എംപി ജോയ്സ് ജോര്‍ജ്, എംഎഎല്‍എമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പട്ടയത്തിനായി അപേക്ഷ ക്ഷണിച്ചപ്പോള്‍ ലഭിച്ചവയില്‍ നിന്ന് 8590 എണ്ണം അര്‍ഹതപ്പെട്ടതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ബാക്കിയുള്ളവ പിന്നീട് വിതരണം നടത്തുമെന്നാണ് ജില്ലാഭരണകൂടം അറിയിച്ചിട്ടുള്ളത്.
അഞ്ച് ഡെപ്യൂട്ടി കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ആറ് മാസം കൊണ്ടാണ് അര്‍ഹതപ്പെട്ട പട്ടയങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. പട്ടയം വാങ്ങാനെത്തുന്നവര്‍ക്ക് വാഹനസൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. 21ന് എത്താന്‍ അസൗകര്യമുള്ളവര്‍ക്ക് വരും ദിവസങ്ങളില്‍ അതാത് വില്ലേജ് ഓഫീസുകളില്‍ നിന്ന് ബന്ധപ്പെട്ട രേഖകള്‍ വാങ്ങാനും സൗകര്യമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam