കണ്ണൂർ: നെല്ലിയോടി മലയോരത്ത് വീടും റോഡുമെല്ലാം ഭൂമിയിലേക്ക് താഴ്ന്നുപോകുന്നതും വിള്ളൽ വീഴുന്നതും നാട്ടുകാരെ ആശങ്കപ്പെടുത്തുന്നു. വിചിത്രമായ ഈ പ്രതിഭാസം കാരണം മഴ മാറിയിട്ടും ഇവർക്ക് വീടുകളിലേക്ക് മടങ്ങാനാകുന്നില്ല. നെല്ലിയോടിയിൽ നാല് ദിവസം മുമ്പ് ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു വീട് പൂർണ്ണമായും തകർന്നതോടെയാണ് സമീപത്തുള്ള എട്ട് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. മഴമാറിയതോടെ വീട് വൃത്തിയാക്കാനായി ചെന്നപ്പോളാണ് റോഡിന്‍റെ പകുതിയോളം വിണ്ടുകീറി കിടക്കുന്നത്. ബാക്കി ഭാഗം ഭൂമിയിലേക്ക് താഴ്ന്ന് പോയി. ഭൂമി തെന്നിമാറി ഒരു വീട് ഭാഗികമായി തകർന്നു. ശനിയാഴ്ച വൈകീട്ട് രൂപപ്പെട്ട വിള്ളലിന്‍റെ വലുപ്പം ഓരോ നിമിഷവും കൂടി വരുകയാണ്.
സംഭവം ജിയോളജി വകുപ്പിന്‍റെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഇത് വരെ സ്ഥലം പരിശോധിക്കാൻ ആരും എത്തിയിട്ടില്ല. വിള്ളൽ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിച്ച് തുടങ്ങിയതോടെ അപൂർവ്വ പ്രതിഭാസം കണ്ട് പകച്ച് നിൽക്കുകയാണ് നാട്ടുകാർ. ഈ പ്രദേശം വാസയോഗ്യമല്ലെന്ന് കണ്ടെത്തിയാൽ ഒരു ആയുഷ്കാലം കൊണ്ട് സമ്പാദിച്ചതെല്ലാം ഉപേക്ഷിക്കേണ്ടി വരുമെന്ന ഭീതിയും ഇവർക്കുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam