കീടനാശിനി ശ്വസിച്ച് 18 കര്‍ഷകര്‍ മരിച്ചു: 400 പേര്‍ ആശുപത്രിയില്‍, ചിലരുടെ കാഴ്ച നഷ്ടപ്പെട്ടു

Web Desk |  
Published : Oct 04, 2017, 11:49 AM ISTUpdated : Oct 05, 2018, 03:32 AM IST
കീടനാശിനി ശ്വസിച്ച് 18 കര്‍ഷകര്‍ മരിച്ചു: 400 പേര്‍ ആശുപത്രിയില്‍, ചിലരുടെ കാഴ്ച നഷ്ടപ്പെട്ടു

Synopsis

നാഗ്പൂര്‍: വിളകള്‍ക്ക് അടിക്കുന്ന കീടനാശിനി ശ്വസിച്ച് 18 പേര്‍ മരിച്ചു. 400 പേര്‍ ആശുപത്രിയില്‍. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ മേഖലയിലെ യാവാത്മല്‍ ജില്ലയിലാണ് സംഭവം. ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് പരുത്തിച്ചെടികള്‍ക്ക് അടിക്കുന്ന കീടനാശിനി ശ്വസിച്ച് ഇത്രയും മരണം സംഭവിച്ചത്. 

ജില്ലയിലെ പ്രധാന കാര്‍ഷിക വിളയായ പരുത്തിയെ കീടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന പ്രൊഫെക്‌സ് സൂപ്പര്‍ എന്ന കീടനാശിനിയാണ് ദുരന്തം വിതച്ചത്. കര്‍ഷകരുടെ മരണത്തിന് ഇടയാക്കിയത് ഈ കീടനാശിനിയാണെന്ന് സ്ഥിരീകരിച്ചു.  പ്രൊഫെഫോനോസ്, സൈപ്പെര്‍ മെത്രിന്‍ എന്നീ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്ന കീടനാശിനി ചെടിക്ക് തളിച്ച 18 കര്‍ഷകരാണ് മരണത്തിന് കീഴടങ്ങിയത്. അതേസമയം മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചില കര്‍ഷകര്‍ക്ക് വിഷബാധയേറ്റ് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ട് ഉണ്ട്. 

കാലാവസ്ഥ വ്യതിയാനം മൂലം പരുത്തി ചെടികളില്‍  ഈ വര്‍ഷം കീടങ്ങളുടെ ആക്രമണം കൂടുതലായിരുന്നു. ഇതുമൂലം വീര്യം കൂടിയ കീടനാശിനികള്‍ ഉപയോഗിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. എന്നാല്‍ ഇത്തരം കീടനാശിനികള്‍ ഉപയോഗിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളില്ലാത്തതാണ് മരണ സംഖ്യ ഉയരാന്‍ കാരണം. 

കീടനാശിനി ശ്വസിച്ച് മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ സഹായധനം നല്‍കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയിലാണ് കര്‍ഷക ആത്മഹത്യ കൂടുതലായും നടന്നിട്ടുള്ളത്. കര്‍ഷകര്‍ക്കായി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

അതേസമയം സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായ കുറവാണെന്നും 10 ലക്ഷം രൂപ നല്‍കണമെന്നും കാണിച്ച് കര്‍ഷ സംഘടനകളും മരണപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളും രംഗത്തെത്തി. അടുത്തിടെ മുംബൈ റെയില്‍വേസ്റ്റേഷനിലുണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം സഹായധനം പ്രഖ്യാപിച്ചിരുന്നു. ഇതിനെ ചൂണ്ടികാട്ടി സര്‍ക്കാര്‍ തങ്ങളോട് വിവേചനം കാണിക്കുകയാണെന്നും കര്‍ഷകര്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടരുന്ന കര്‍ഷക മരണങ്ങള്‍ മൂടിവയ്ക്കാന്‍ ശ്രമം നടന്നെന്നും സര്‍ക്കാരിന്റെ ഉന്നത കേന്ദ്രങ്ങളിലേക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോപണം ഉയരുന്നുണ്ട്. മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പോറ്റിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഫോട്ടോ എഐ നിർമിതം: എം വി ​ഗോവിന്ദൻ
ക്രിസ്മസും പുതുവർഷവും ലക്ഷ്യം വെച്ച് എംഡിഎംഎ വിൽപ്പന; ഡിവൈഎഫ്ഐ നേതാവും സുഹൃത്തും പിടിയിൽ