
കേരളാ പൊലീസിന്‍റെ മൂന്നാം മുറക്ക് ഇരയായവരും മർദ്ദനമേറ്റ് മരിച്ചവരുടെ ഉറ്റവരും പങ്കെടുക്കുന്ന നേർക്കുനേർ ഞായറാഴ്ച (15/04/18) രാത്രി 9.30ന് ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ. പൊലീസ് മർദ്ദിച്ചുകൊന്ന പേരാവൂരിലെ ശ്രീജിത്തിന്‍റെ അമ്മ, പാറശ്ശാലയിലെ ശ്രീജിവിന്‍റെ അമ്മ, തിരുവനന്തപുരത്തെ ഉദയകുമാറിന്‍റെ അമ്മ.. പൊലീസ് മർദ്ദനത്തിൽ ആരോഗ്യം നശിച്ചവർ, മനം നൊന്ത് ആത്മഹത്യ ചെയ്തവരുടെ ബന്ധുക്കൾ തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. മുൻ ഡിജിപി ജേക്കബ് പുന്നൂസ്, കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ, സിപിഎം നേതാവ് എ.എ.റഹീം എന്നിവരും ചർച്ചയിൽ പങ്കെടുക്കുന്നു.
എപ്പിസോഡിന്‍റെ ചിത്രീകരണം പൂർത്തിയാക്കിയശേഷം ഏഷ്യാനെറ്റ് ന്യൂസിന്‍റെ സീനിയർ കോ ഓഡിനേറ്റിംഗ് എഡിറ്ററും പരിപാടിയുടെ അവതാരകനുമായ പി.ജി.സുരേഷ് കുമാർ പങ്കുവച്ച അനുഭവം.
'വിചാരണക്കിടെ ന്യായാധിപന്‍ തോക്കെടുത്ത് പ്രതിയെ വെടിവെച്ചിട്ടാല്‍ എന്താകും സ്ഥിതി? കുറ്റാരോപിതരെ കൊലക്ക് കൊടുക്കാന്‍ കാക്കിയിട്ടവർക്ക് ആരാണ് ധൈര്യം കൊടുക്കുന്നത്? കട്ടവനെയും കൊന്നവനെയും കിട്ടിയില്ലെങ്കില്‍ കിട്ടിയവരെ ഇടിച്ചില്ലാതാക്കുകയെന്ന കാടത്തം. മൂന്നാംമുറകള്‍ക്കിരയായി ജീവന്‍ നഷ്ടപ്പെട്ടവരും ജീവഛവമായി തുടരുന്നവരും പറയുന്നത് കേരളം കേള്‍ക്കണം.
മകനെ തെരുവിലിട്ടല്ല വളർത്തിയത്. നെഞ്ചിലിട്ടാണ്. ഒരു മകനെ ഇത്രയും വളർത്തിയ അമ്മയുടെ വേദന ആര് കാണുന്നു? 25 വയസായ സ്ത്രീക്ക് ഭർത്താവും മൂന്ന് വയസുള്ള കൂട്ടിക്ക് അച്ഛനും ഇല്ലാതാക്കിയില്ലേ ഇവന്‍മാർ? ശ്രീജിത്തിന്‍റെയും ഉദയകുമാറിന്‍റെയും ശ്രീജീവിന്‍റെയും അമ്മമാർ. മൂന്ന് അമ്മമാർ ചോദിക്കുന്നത് സമൂഹത്തോടാണ്. സംഘർഷത്തിനപ്പുറം സംവാദത്തിലൂടെ പോലീസ് ക്രൂരതയുടെ മുഖംമൂടി അഴിയുകയായിരുന്നു ഓരോരുത്തരുടെയും വാക്കുകളില്‍. പല ചോദ്യങ്ങളും കൂരന്പുപോലെ തറക്കുന്നവ. ഉത്തരമില്ലാതെ മുഖംമറക്കുന്ന മരവിച്ച മനസാക്ഷികള്‍ക്ക് നേരെ ഉയരുന്ന നിലക്കാത്ത ചോദ്യങ്ങള്‍..."
കാണുക നേർക്കുനേർ ഞായറാഴ്ച (15/04/18) രാത്രി 9.30ന് ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam