
ഹോങ്കോങ്: കോക്പിറ്റില്‍ സഹ പൈലറ്റിന്റെ സിഗരറ്റ് വലിക്കിടെ വിമാനം പതിച്ചത് 21000 അടി താഴ്ചയിലേക്ക്. ഇലക്ട്രോണിക് സിഗരറ്റ് വലിക്കുന്നതിനിടെ വിമാനത്തിലെ എയര്‍കണ്ടീഷനിംഗ് സംവിധാനം നിലച്ചത് പൈലറ്റുമാര്‍ ശ്രദ്ധിച്ചില്ല. ഇതോടെ വിമാനത്തിനുള്ളില്‍ അത്യാഹിതം നടക്കുന്നതിന് മുന്നോടിയായി നല്‍കാറുള്ള ഓക്സിജന്‍ മാസ്കുകള്‍ തുറന്ന് കിട്ടുകയും ചെയ്തു, ഇതോടെ യാത്രക്കാര്‍ ആശങ്കയിലായി.
ചൈനയിലെ ഹോങ്കോങ്കില്‍ നിന്ന് ഡാലിയന്‍ സിറ്റിയിലേക്കുള്ള എയര്‍ ചൈന വിമാനത്തിലാണ് സംഭവം. എന്നാല്‍ അല്‍പ സമയത്തെ ആശങ്കയ്ക്ക് ശേഷം വിമാനം നില വീണ്ടെടുത്ത് യാത്ര പുനരാരംഭിക്കുകയായിരുന്നു. സഞ്ചരിക്കുന്ന വിമാനത്തിന്റെ ഗതിയില്‍ വ്യത്യാസമുണ്ടായതില്‍ ചൈനീസ് സര്‍ക്കാര്‍ അന്വേഷണം തുടങ്ങി. അന്വേഷണത്തില്‍ സംഭവങ്ങളെക്കുറിച്ച് വ്യക്തമാക്കാതിരുന്ന പൈലറ്റുമാരെ വിശദമായ അന്വേഷണത്തില്‍ പിടികൂടുകയായിരുന്നു.
യാത്രക്കാരിലേക്ക് പുക എത്താതിരിക്കാന്‍ കോക്പിറ്റിലെ ഫാന്‍ ഓഫ് ചെയ്യാന്‍ ശ്രമിച്ചത് അബന്ധത്തില്‍ എയര്‍ കണ്ടീഷന്‍ സ്വിച്ച് ആയിപ്പോയതാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. വിമാനം കൂപ്പുകുത്തിയതോടെ യാത്രക്കാര്‍ക്ക് ബെല്‍റ്റുകള്‍ ധരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഓക്സിജന്‍ മാസ്കുകള്‍ പുറത്ത് വന്ന് നില്‍ക്കുന്ന ചിത്രങ്ങള്‍ ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പുറത്ത് വിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
എന്നാല്‍ അടിയന്തര ഘട്ടമുണ്ടാകാതെ മാസ്കുകള്‍ പുറത്ത് വന്നതെങ്ങനെയാണെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് കണ്ടു പിടിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് വിശദമായ അന്വേഷണത്തിന് ഉത്തരവായത്. കോക്പിറ്റലിലെ ശബ്ദം റെക്കോര്‍ഡ് ചെയ്തതും പരിശോധനയില്‍ തെളിവായി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിമാനക്കമ്പനി വിശദമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam