
പറയാത്ത കാര്യങ്ങള്‍ തന്റെ വായിലേക്ക് തിരുകി കയറ്റേണ്ടെന്നും പിണറായി പറഞ്ഞു. വിഎസ് പാര്‍ട്ടി വിരുദ്ധനെന്ന് പറഞ്ഞിട്ടില്ല. പറയാത്ത കാര്യം പറഞ്ഞതായി പ്രചരിപ്പിച്ച് എല്‍ഡിഎഫിനെ തകര്‍ക്കാമെന്ന് ആരും മനപ്പായസം ഉണ്ണേണ്ടെന്നും പിണറായി വിശദീകരിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് താനും വി എസും ഒത്തൊരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. തെറ്റിദ്ധരിപ്പിക്കാന്‍ നോക്കേണ്ടെന്നും പിണറായി പറഞ്ഞു.
ഇക്കാര്യത്തില്‍ വിശദീകരണവുമായി പിണറായി പിന്നീട് ഫേസ്ബുക്ക് പോസ്റ്റു ഇട്ടിരുന്നു
ചില മാധ്യമ സുഹൃത്തുക്കള്‍ അവരുടേതായ ചില പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തുന്നു. ഏതെങ്കിലും ഭിന്നത പാര്‍ട്ടിയിലോ മുന്നണിയിലോ ഇല്ലാത്തതില്‍ കടുത്ത നിരാശയാണവര്‍ക്ക്. യോജിച്ച പ്രവര്‍ത്തനമാണ് ഞങ്ങള്‍ നടത്തുന്നത്. സഖാവ് വിഎസിനെ പാര്‍ട്ടി വിരുദ്ധന്‍ എന്നാക്ഷേപിച്ചു എന്നാണ് വാര്‍ത്ത സൃഷ്ടിക്കുന്നത്. ഇത്തരം നിരവധി വ്യാജ വാര്‍ത്തകള്‍ വന്ന അനുഭവം എനിക്കുണ്ട്. ഈയടുത്ത കാലത്ത് അതിന് ഒരു ശമനം കണ്ടിരുന്നു. ഇപ്പോള്‍ വീണ്ടും അത് വരുന്നതില്‍ അത്ഭുതം തോന്നുന്നു.
ഇന്ന് തിരുവനന്തപുരത്ത് മീറ്റ് ദ പ്രസില്‍ ഒരു ചോദ്യം വന്നു. സംസ്ഥാന സമ്മേളനത്തിന്റെ തലേദിവസം നിങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടോ എന്ന്. തെറ്റ് ബോധ്യപ്പെട്ടാല്‍ തിരുത്തുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതാണ് പാര്‍ട്ടി നിലപാട്. അത് തുറന്നു പറയും. നിങ്ങളോട് അങ്ങനെയൊന്നും പറഞ്ഞിട്ടില്ലല്ലോ എന്ന് മറുപടി നല്‍കി. അപ്പോള്‍, എങ്ങനെയാണ് വിഎസിനെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്നായി ചോദ്യം. വിഎസ് സ്ഥാനാര്‍ത്ഥിയായി സ്വയം നിന്നതല്ല, പാര്‍ട്ടി ആലോചിച്ച് തീരുമാനിച്ച് നിര്‍ത്തിയതാണ്. പാര്‍ട്ടിക്ക് ഗുണകരമായ കാര്യങ്ങളാണ് പാര്‍ട്ടി തീരുമാനിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ സിപിഐ എമ്മിലോ എല്‍ഡിഎഫിലോ ആശയക്കുഴപ്പമുണ്ടാക്കാന്‍ കഴിയില്ല. വി എസ് ഇന്ന് വടക്കേയറ്റത്തുനിന്ന് പ്രചാരണം തുടങ്ങുന്നു. ഞാന്‍ തെക്കേയറ്റത്തുനിന്ന് പ്രചാരണം തുടങ്ങുന്നു. ഇതാണ് ഞങ്ങളുടെ രീതി. എല്ലാ തരത്തിലും യോജിച്ച പ്രവര്‍ത്തനം. ഒരു തരത്തിലുമുള്ള ഭിന്നതയുമില്ലാതെയാണ് ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതിന് ഒരു വിഘാതവും ഉണ്ടാക്കാമെന്ന് ആരും മനഃപായസമുണ്ണേണ്ടതില്ല.
വിഎസ് അച്യുതാനന്ദനെതിരായ ആലപ്പുഴ പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നൂവെന്നാണ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന്‍ പറഞ്ഞത്. എല്‍ഡിഎഫിന് നൂറിലധികം സീറ്റ് കിട്ടുമെന്നും മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള ഒരുപാടുപേര്‍ പാര്‍ട്ടിയിലുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ വിഎസിനെതിരായ പ്രമേയം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് മറ്റൊരു പിബി അംഗമായ എംഎ ബേബി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam