
ബംഗളുരു: കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ജനഹിതവും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളും അട്ടിമറിക്കുന്നതാണ് കർണ്ണാടകത്തിലെ സംഭവങ്ങൾ. നിയമസഭയിൽ ഭൂരിപക്ഷമുള്ള സഖ്യത്തെ പുറത്തു നിർത്തി, കുറഞ്ഞ വോട്ടും കുറഞ്ഞ സീറ്റും നേടിയ ബി ജെ പി ക്ക് മന്ത്രി സഭയുണ്ടാക്കാൻ ഭരണഘടനാ സ്ഥാപനത്തെ ദുരുപയോഗിക്കുകയാണെന്ന് പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.
കര്‍ണാടകയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാനുള്ള ഭരണഘടനാപരമായ വിവേചനാധികാരം ഗവര്‍ണര്‍ക്കുണ്ട് എന്ന ബിജെപിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഗവര്‍ണറുടെ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ഇതോടെ കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ് യദ്യൂരപ്പ മുന്‍ നിശ്ചയിച്ച പ്രകാരം 9 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും.
എന്നാല്‍ കേസില്‍ വാദം തുടരുമെന്ന് അറിയിച്ച കോടതി യദ്യൂരപ്പയ്ക്കും കര്‍ണാടക ചീഫ് സെക്രട്ടറിക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഗവര്‍ണറയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. വെള്ളിയാഴ്ച്ച 10.30ന് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. ഗവര്‍ണര്‍ക്ക് നല്‍കിയ എംഎല്‍എമാരുടെ പിന്തുണ തെളിയിക്കുന്ന കത്ത് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പിണറായി വിജയന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:
ജനഹിതവും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളും അട്ടിമറിക്കുന്നതാണ് കർണ്ണാടകത്തിലെ സംഭവങ്ങൾ. നിയമസഭയിൽ ഭൂരിപക്ഷമുള്ള സഖ്യത്തെ പുറത്തു നിർത്തി, കുറഞ്ഞ വോട്ടും കുറഞ്ഞ സീറ്റും നേടിയ ബി ജെ പി ക്ക് മന്ത്രി സഭയുണ്ടാക്കാൻ ഭരണഘടനാ സ്ഥാപനത്തെ ദുരുപയോഗിക്കുകയാണ്.
കേന്ദ്ര ഭരണകക്ഷിയുടെ താൽപര്യങ്ങൾ നടപ്പാക്കാനും ജനാധിപത്യത്തെ ഹനിക്കാനുമുള്ള ഒന്നാക്കി ഗവർണ്ണർ പദവിയെ മാറ്റരുത്. ബി ജെ പിയുടെ തീരുമാനം ഗവർണ്ണർ നടപ്പാക്കുന്നു എന്ന സന്ദേശമാണ്, രാജ്ഭവൻ എന്തു തീരുമാനിക്കുമെന്ന് മുൻകൂർ പ്രഖ്യാപിച്ച ബിജെപി വക്താവ് നൽകിയത്.
കുതിരക്കച്ചവടത്തിന് കളമൊരുക്കുന്നത് ജനാധിപത്യക്കശാപ്പാണ്. നിയമസഭയിൽ കേവല ഭൂരിപക്ഷമില്ലാത്ത കക്ഷിയെ മന്ത്രി സഭ രൂപീകരിക്കാൻ ക്ഷണിച്ച കർണ്ണാടക ഗവർണ്ണറുടെ നടപടി പുനഃപരിശോധിക്കണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam