ബിജെപിയുടേത് പണമൊഴുകി നേടിയ വിജയം, ഇടതുപക്ഷം തിരിച്ചുവരും: പിണറായി

By Web DeskFirst Published Mar 4, 2018, 7:28 PM IST
Highlights
  • ത്രിപുരയിലെ ബിജെപിയുടെ വിജയം ഇടതുപക്ഷത്തിന് മാത്രമല്ല രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ക്കാകെ തിരിച്ചടിയാണ്. 
  •  ഇടതുപക്ഷം തിരിച്ചു വരുമെന്നും ഈ തിരിച്ചടി താല്‍കാലികമാണെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പിണറായി​

തിരുവനന്തപുരം: ത്രിപുര തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രഭരണം ഉപയോഗിച്ചും വന്‍തോതില്‍ പണമെറിഞ്ഞും വിഘടനവാദികളെ വരെ ഒപ്പം കൂട്ടിയുമാണ് ബിജെപി ത്രിപുരയില്‍ ജയിച്ചതെന്ന് പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. ത്രിപുരയിലെ ബിജെപിയുടെ വിജയം ഇടതുപക്ഷത്തിന് മാത്രമല്ല രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ക്കാകെ തിരിച്ചടിയാണ്. 

ദേശീയതയുടെ പേരും പറഞ്ഞും എതിര്‍സ്വരങ്ങളെ അടിച്ചമര്‍ത്തുന്ന ബിജെപി ത്രിപുരയിലെ വിഘടനവാദ-തീവ്രവാദ പ്രസ്ഥാനമായ ഐ.പി.എഫ്.ടിയുമായി ചേര്‍ന്നാണ് ഇക്കുറി മത്സരിച്ചത്. എന്നാല്‍ പ്രതികൂല സാഹചര്യങ്ങളെ മറികടന്നും 42.7 ശതമാനം വോട്ടുനേടാന്‍ സിപിഎമ്മിനും 45.6 ശതമാനം വോട്ടുകള്‍ ഇടതുപക്ഷത്തിനൊന്നാകെയും നേടാന്‍ സാധിച്ചിട്ടുണ്ട്. ഭീഷണിയും പ്രലോഭനങ്ങളും വകവെക്കാതെ ഇടതുമുന്നണിയോടൊപ്പം നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 36.5 ശതമാനം വോട്ടു പിടിച്ച കോണ്‍ഗ്രസിന് ഇക്കുറി 1.8 ശതമാനം വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം. 

തിരിച്ചടിയുടെ കാരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കും. ആവശ്യമായ നടപടികള്‍ സ്വീകരിക്കും. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ത്രിപുരയില്‍ ബിജെപിയും ഐ.പി.എഫ്.ടിയും ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം ആരംഭിച്ചിട്ടുണ്ട്. ത്രിപുരയിലെ ജനങ്ങള്‍ ഈ അക്രമങ്ങളെ പ്രതിരോധിക്കുമെന്നുറപ്പാണ്. ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിലൂടെ ത്രിപുരയില്‍ ഇടതുപക്ഷം തിരിച്ചു വരുമെന്നും ഈ തിരിച്ചടി താല്‍കാലികമാണെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പിണറായി കുറിക്കുന്നു. 

പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം....

കേന്ദ്ര ഭരണം ഉപയോഗിച്ചും വന്‍തോതില്‍ പണമൊഴുക്കിയും വിഘടനവാദികളെ കൂട്ടുപിടിച്ചും ത്രിപുരയില്‍ ബി.ജെ.പി നേടിയ വിജയം, ഇടതുപക്ഷത്തിന്‌ മാത്രമല്ല, രാജ്യത്തെ മതനിരപേക്ഷ-ജനാധിപത്യ ശക്തികള്‍ക്കാകെ തിരിച്ചടിയാണ്.

ദേശീയതയുടെ പേരില്‍ വിയോജിപ്പുകളും എതിരഭിപ്രായങ്ങളും അടിച്ചമര്‍ത്തുന്ന ബി.ജെ.പി, ത്രിപുരയില്‍ വിഘടനവാദ-തീവ്രവാദ പ്രസ്ഥാനമായ ഐ.പി.എഫ്‌.ടിയുമായി ചേര്‍ന്നാണ്‌ മത്സരിച്ചത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 36.5 ശതമാനം വോട്ട്‌ ലഭിച്ച കോണ്‍ഗ്രസ്സിനെ പൂര്‍ണ്ണമായിത്തന്നെ ബി.ജെ.പി പിടിച്ചെടുത്തുവെന്നത്‌ പ്രത്യേകം ശ്രദ്ധിക്കണം. കോണ്‍ഗ്രസ്സിന്‌ ഇത്തവണ 1.8 ശതമാനം വോട്ട്‌ മാത്രമേ ലഭിച്ചിട്ടുള്ളൂ. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും കുതന്ത്രങ്ങളെയും അതിജീവിച്ച്‌ സി.പി.ഐ(എം) 42.7 ശതമാനം വോട്ട്‌ നേടിയിട്ടുണ്ട്‌. ഇടതുപക്ഷ മുന്നണിക്കാകെ 45.6 ശതമാനം വോട്ട്‌ ലഭിച്ചു. ഭീഷണിയും പ്രലോഭനങ്ങളും വകവെക്കാതെ ഇടതുമുന്നണിയോടൊപ്പം നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.

തിരിച്ചടിയുടെ കാരണങ്ങള്‍ പാര്‍ടി ഗൗരവത്തോടെ പരിശോധിച്ച്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. തെരഞ്ഞെടുപ്പ്‌ ജയത്തെത്തുടര്‍ന്ന്‌ ബി.ജെ.പിയും ഐ.പി.എഫ്‌.ടിയും ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായ ആക്രമണം ആരംഭിച്ചിട്ടുണ്ട്‌. ത്രിപുരയിലെ ജനങ്ങള്‍ അക്രമത്തെ ധീരമായി പ്രതിരോധിക്കുമെന്ന്‌ ഉറപ്പാണ്‌. അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിലൂടെ ത്രിപുരയില്‍ ഇടതുപക്ഷം തിരിച്ചുവരും. ഈ തിരിച്ചടി താല്‍ക്കാലികമാണ്‌.

click me!