
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്കാരഹീനരായ ഒരു സംഘം സമരത്തിന്‍റെ ഭാഗമായി വന്നു. കോണ്‍ഗ്രസും ആ സംഘത്തിന്‍റെ കൂടെ നിന്നെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. സ്ത്രീ പ്രവേശനത്തില്‍ വിഷയത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഒരു നടപടിയും എടുത്തിട്ടില്ലെന്നും കോടതി വിധി നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
വിധി വന്നപ്പോള്‍ സ്വാഗതം ചെയ്ത കോണ്‍ഗ്രസ്സും ബിജെപിയും സര്‍ക്കാരിനെതിരെ വിശ്വാസികളുടെ വികാരം ഇളക്കിവിടാന്‍ ശ്രമിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. വരും ദിവസങ്ങളിലും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങലില്‍ വിശദീകരണയോഗങ്ങളും കുടംബസംഗമങ്ങളും സംഘടിപ്പക്കാനാണ് സിപിഎമ്മിന്‍റെ തീരുമാനം. കേരളത്തിന്‍റെ മതനിരപേക്ഷ മനസ്സ് തകര്‍ക്കാനുള്ള ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കാനാണ് മുന്നണിയും സര്‍ക്കാരും ഇതിലൂടെ ലക്ഷ്യമിടുന്നത്.
ശബരിമലയില്‍ സ്ത്രീകളെ തടയുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ ഓര്‍ഡിനന്‍സ് കൊണ്ടോ നിയമനിര്‍മ്മാണം കൊണ്ടോ മറികടക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീപ്രവേശനകാരപ്യത്തില്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. 91ല്‍ പ്രവേശനം വിലക്കി കൊണ്ടുള്ള ഹൈക്കോടതി വിധി ഇതുവരെ നടപ്പാക്കി. ഇപ്പോള്‍ വന്ന സുപ്രീംകോടതിയുടെ വിധിയും നടപ്പാക്കും. സാമൂഹ്യപരിഷ്കരണനടപടികള്‍ വരുമ്പോള്‍ ആദ്യം എതിര്‍പ്പുകള്‍ സ്വാഭാവികമാണ്. അത് കാലക്രമേണ മാറും.
അതേസമയം, ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അധികാരികളുമായി പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രികുടുംബവും അടക്കമുള്ളവര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നിലവില്‍ സാധ്യമല്ല എന്ന നിലപാട് ദേവസ്വം ബോര്‍ഡ് അറിയിച്ചതോടെ ഇവര്‍ ചര്‍ച്ച ബഹിഷ്ക്കരിക്കുകയായിരുന്നു. ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളില്‍ തല്‍സ്ഥിതി തുടരണമെന്നും സുപ്രീംകോടതി ഉത്തരവിനെതിരെ പുനപരിശോധന ഹര്‍ജി നടത്തണമെന്നുള്ള ഇവരുടെ ആവശ്യം ദേവസ്വംബോര്‍ഡ് തള്ളി. നാളെ നടതുറക്കുന്ന സാഹചര്യത്തില്‍ ഇന്ന് തന്നെ പുനപരിശോധന ഹര്‍ജി നല്‍കണമെന്നായിരുന്നു പന്തളം കൊട്ടാരം പ്രതിനിധി തന്ത്രികുടുംബാംഗം, അയ്യപ്പസേവാസംഘം പ്രതിനിധി എന്നിവര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam