
കൊല്ലം: പ്രളയ ബാധിത മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ജില്ലയിലെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയ മുഖ്യമന്ത്രി കൊല്ലത്ത് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്. കുട്ടനാട്ടിലെ ദുരിത ബാധിതർക്ക് സൗജന്യ റേഷന്‍ വിതരണം ഉടനാരംഭിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. കനകരി പഞ്ചായത്തില്‍ അവശ്യ സാധന വിതരണം തുടങ്ങിയതായി ജില്ലാ കളക്ടര്‍ എസ് സുഹാസും അറിയിച്ചു.
മഴയും വെളളക്കെട്ടും തുടരുന്ന കുട്ടനാട്ടില്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരുന്നതായി മന്ത്രി ജി.സുധാരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വെളളമിറങ്ങിയാലുടന്‍ റേഷന്‍ വിതരണം തുടങ്ങും. കുടിവെള്ളവും പാചകവാതകവും അവശ്യസാധനങ്ങളും നേരിട്ട് എത്തിക്കും.
കുട്ടനാട് പാക്കേജ് പരാജയപ്പെടുത്തിയത് യുഡിഎഫെന്നും കുട്ടനാട് വെളളത്തിലാവാതിരിക്കാനുളള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. അതിനിടെ, ഭക്ഷ്യവിതരണത്തില്‍ പ്രതിസന്ധി നേരിടുന്നതായി ഏഷ്യാനെറ്റ് ന്യൂസ് ചൂണ്ടിക്കാട്ടിയ കൈനകരിയില്‍ അവശ്യ സാധന വിതരണം തുടങ്ങിയെന്നും അടിയന്തര സാമ്പത്തിക സഹായം ജനങ്ങളുടെ കൈകളില്‍ ഉടനെത്തുമെന്നും ആലപ്പുഴ ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു.
ചെങ്ങന്നൂരില്‍ കൃഷി വകുപ്പിന്‍റെ പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴ ജില്ലയിലെ പരിപാടികള്‍ റദ്ദാക്കി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ആലപ്പുഴ , കൊല്ലം കളക്ടര്‍മാരുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രി പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
ദുരിതത്തിന്‍റെ എട്ടാം നാളും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ജില്ലയിലെത്തിയിട്ടില്ല. മന്ത്രിമാരില്‍ ജി.സുധാകരന്‍ മാത്രമാണ് ഇന്ന് ആലപ്പുഴ ജില്ലയിലുളളത്. അതേസമയം കുട്ടനാട്ടില്‍ വെളളക്കെട്ട് തുടരുന്ന സാഹചര്യത്തില് ആരോഗ്യ വകുപ്പ് 11 ബോട്ടുകളിലായി ഒറ്റപ്പെട്ട മേഖലകളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam